Saturday, January 20, 2018

മണ്ണൂർക്കാവിൽ പൊങ്കാല കഴിഞ്ഞെല്ലാവരും വീടണഞ്ഞു

മണ്ണൂർക്കാവിൽ പൊങ്കാല കഴിഞ്ഞെല്ലാവരും വീടണഞ്ഞു...  മേളം സംഘാടകർക്ക്‌ ഇനിയുള്ള കുറച്ചു മണിക്കൂറുകൾ വളരെ പ്രധാനം,  തട്ടിന്റെ പണി പുരോഗമിക്കുന്നു...

പെരുവനവും കൂട്ടരുടെയും മണ്ണൂർക്കാവിലേക്കു യാത്ര പകുതിപിന്നിട്ടുകാണും... രണ്ടു വർഷങ്ങൾക്കു ബാംഗ്ലൂരിൽ നിന്നും അവധിക്കുവന്ന സമയം മണ്ണൂർക്കാവിൽപോയിവരുന്ന വഴി നവമിയിൽ ബോംബയിൽ നിന്നും വന്ന മുതിയണ്ണനെ കാണാൻ കയറിയപ്പോൾ അവിടെകൂടിയിരുന്ന  അനിലണ്ണനും സജു സാറും ഹരി സാറും ബോസും അനുവുമെല്ലാം എന്തോ പറയുന്നതിനിടയിലാണ് തൃശൂർപ്പൂരത്തെ കുറിച്ചുള്ള ചർച്ചകൾ വന്നത്.. പൂരം മേളത്തിലേക്കും മണ്ണൂർക്കാവിൽ മേളം എന്ന ആശയത്തിലേക്കും വഴിമാറി... സോഷ്യൽ മീഡിയയുടെ സഹായത്താൽ നമുക്ക് നോക്കാം എന്നും പറഞ്ഞു പിരിയുമ്പോൾ ഇന്നിവിടെ ഇങ്ങനെ എത്തി നിൽക്കുമെന്ന് ഒരുധാരണയും ഉണ്ടായിരുന്നില്ല...

നാട്ടിലെ ക്ലബ്ബായ കെ ആർ സിയുടെ ഭാഗമായി നിന്നുള്ള ഫുട്ബോൾ ടൂർണമെന്റുകൾ, ഓണപരിപാടികൾ ശ്രമദാനങ്ങൾ വാട്സ്ആപ് പ്രചാരത്തിൽ വന്നതിനുശേഷം സുഹൃത്തുക്കൾ അടങ്ങിയ ഒന്നുരണ്ടു ഗ്രൂപ്പുകളിലൂടെയുള്ള സാമ്പത്തിക സഹായങ്ങൾ. അതായിരുന്നു അതുവരെയുള്ള പ്രവർത്തി പരിചയം. 60 പേരിൽ കൂടുതൽ അടങ്ങുന്നവരുടെ മേളം അതിന്റെ സാമ്പത്തികം മുഴുവൻ മൈനാഗപ്പള്ളിക്കാരായ  സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തുക,  ആദ്യപടി മേളത്തെ കുറിച്ചൊരു അഞ്ചുമിനിറ്റ്  ഓഡിയോ റെക്കോർഡ് ചെയ്തു സുഹൃത്തുക്കൾക്കയച്ചു...ചിലർ വിമർശിച്ചു.. ചിലർ മറ്റുള്ള സുഹൃത്തുക്കൾക്ക് കൈമാറി... അങ്ങനെ മുപ്പതു പേരിൽ താഴെയുള്ള ഒരു ഗ്രൂപ്പ് ഉണ്ടായി. ഉദയ ജംഗ്ഷൻ , കടപ്പ, തെങ്ങുംതടത്തിൽ മുക്ക് , സൊസൈറ്റി മുക്ക് , തൊട്ടുമുഖം കൂടാതെ ആശാരിമുക്ക് ഭാഗത്തുനിന്നുള്ള സുഹൃത്തുക്കളെ കണ്ടെത്തി കൂടെകൂട്ടി... അവരിലൂടെ മറ്റുപലരും ഞങ്ങളിലേക്കെത്തി ഫോർവേഡുകളും രാഷ്ട്രീയവും ആദ്യമേ നിരോധിച്ചതിനാൽ ഗ്രൂപ്പിലെ മെസ്സേജുകൾ വിരളം.

ഇടയ്ക്കു ശ്രീകുമാർ സാറിനെ വിളിച്ചു കാര്യം പറഞ്ഞു , സാറിന്റെ മേളത്തോടുള്ള കാഴ്ചപ്പാട് ആവേശം കൊള്ളിക്കുന്നതായിരുന്നു.സിബി സാറിനെക്കൊണ്ട് ശ്രീകുമാർ സാറുമായി സംസാരിപ്പിക്കുകയും സാറിന്റെ സ്വകാര്യ ആവശ്യത്തിനുണ്ടാക്കിയ ബാങ്കക്കൗണ്ട് മേളത്തിനായി മാത്രം സർ നൽകി..അക്കൗണ്ട് നമ്പർ നൽകി ദിവസത്തിനുള്ളിൽ സുഹൃത്തിന്റെ റെഫെറൻസ് വഴി കൂടെ കൂടിയ രാധാകൃഷ്ണൻ ചേട്ടൻ ആദ്യതുക അക്കൗണ്ടിൽ തന്നു.. മേളം ഇത്തവണ യാഥാർഥ്യമാക്കണമെന്ന ഭരിച്ച ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്തു.  സിബി സാറിന്റെ നേതൃത്വത്തിൽ വലിയ ഒരു ക്യാമ്പയിൻ തന്നെ നടന്നു... അവരവരാൽ കഴിയുന്നത്ഓരോരുത്തരും ചെയ്തു...ഇതിനിടയിലുണ്ടായ പലപ്രതിസന്ധികളും കൂട്ടായ്‌നിന്നു പ്രതിരോധിച്ചു... ഒരു ദേശത്തെ  ഒന്നിപ്പിക്കാൻ ഒരു ക്ഷേത്രത്തിനു മാത്രമേ കഴിയുകയുള്ളു എന്നചോല്ലിന്റെ നേർക്കാഴ്ചയാണ് മണ്ണൂർക്കാവ്‌ മേളം. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ ഇളവുനൽകി മേളം യാഥാർഥ്യമാക്കുവാൻ സഹായിച്ച ക്ഷേത്രം ഭരണസമതിക്കും കരക്കാർക്കും എല്ലാ പ്രതിസന്ധിയും തരണം ചെയ്യുവാൻ മേളംസംഘാടകരെ സഹായിച്ച സെക്രട്ടറി രവിയണ്ണനും കൂടെ നിന്ന എല്ലാവര്ക്കും നന്ദി.

അതിലെല്ലാം ഉപരി ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ വീട്ടിൽനിന്നും വിവാഹ ശേഷം ഭാര്യയിൽനിന്നും വന്നുവന്ന് ശ്രീകുട്ടിയിൽനിന്നും കേട്ടുതുടങ്ങിയ ആരോപണമാണ് സോഷ്യൽ മീഡിയ ഉപയോഗവും മൊബൈൽ അഡിക്ഷനും... മണ്ണൂർക്കാവ്‌ മേളം അതിനുള്ള ഉത്തരങ്ങളിൽ ഒന്നാവും എന്നാണ് പ്രതീക്ഷ.  വെട്ടിക്കാട്ടും മേളം ഏന്നൊരു ആശയം ഉരുത്തിരിഞ്ഞു വരുന്നുണ്ട്... അതിനെ കുറിച്ച് വഴിയേ പറയാം.

മൈനാഗപ്പള്ളിക്കാർക്കെല്ലാം  സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യപൂർണ്ണമായ മകരപൊങ്കൽ ഉത്സവാശംസകൾ..

ഉച്ചക്ക് മൂന്നുമണിക്ക് തുടങ്ങുന്ന മേളം എല്ലാവരും കൂടുമല്ലോ..

Tuesday, January 16, 2018

കൊല്ലം ജില്ലയിലെ മേളപ്രേമികളെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള നാല് ദിനങ്ങൾ കാത്തിരുപ്പിന്റെതാണ് , കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് നാലാം ദിനം സന്ധ്യമയങ്ങുമ്പോൾ മണ്ണൂർക്കാവിൽ കേളികൊട്ടുയരും തുടർന്ന് കഥകളിയുടെ ഈറ്റില്ലത്തിൽ തന്നെ വിരളമായിക്കൊണ്ടിരിക്കുന്ന മുഴുനീളൻ കഥകളി , കഥകൾ കിരാതവും ദുര്യോധനവധവും. കഥകളി അവസാനിക്കുമ്പോഴേക്കും ക്ഷേത്ര പറമ്പിൽ പൊങ്കാല അടുപ്പുകൾ നിരന്നിരിക്കും , ഞായറാഴ്ച സൂര്യനുദിക്കുന്നതു മകരപൊങ്കലിന്റെ ചൂടറിഞ്ഞാവും ,  ദേവിയുടെ പൊങ്കാലനൈവേദ്യവും കഴിഞ്ഞു ഭക്തർ വീടുകളിലേക്ക് പോയിത്തുടങ്ങുന്നതിനു മുൻപുതന്നെ പൂരങ്ങളുടെ നാട്ടിൽനിന്നും മണ്ണൂർക്കാവിനെ ലക്ഷ്യമാക്കി പെരുവനവും കൂട്ടരും  യാത്ര തുടങ്ങും...

ഇനിയുള്ള  നാലുദിനങ്ങളിൽ സംഘാടകർക്ക്‌ ചെയ്തുതീർക്കുവാൻ ജോലിയേറെ, പത്രസമ്മേളനം മുതൽ മേളം കാണാൻ എത്തുന്നവരുടെ പാർക്കിംഗ് , മേളക്കാർക്കു ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ. മേളം നടത്തിപ്പുകാർക്ക് പിടിപ്പതു ജോലി. മനസ്സുകൊണ്ട് ഞാനവരോടൊപ്പവും ... .

മേളത്തിനായിബാങ്ക് അക്കൗണ്ടിന്റെ ആവശ്യം വന്നപ്പോൾ ഞങ്ങളെ വിശ്വസിച്ചു മേളം നടത്തിപ്പിനായി മാത്രം ഒരു അക്കൗണ്ട് തുടങ്ങുകയും അതിന്റെ ഡീറ്റെയിൽസ് ഞങ്ങൾക്കായി തന്ന കുരുംബേലിൽ ശ്രീകുമാർ സർ, അക്കൗണ്ട് നമ്പർ ഗ്രൂപ്പിൽ നൽകി ഒരാഴ്ചക്കുള്ളിൽ (ഈ വർഷത്തിന്റെ ആദ്യം) സാമ്പത്തികം നൽികിയ ഇതുവരെ ഞങ്ങളെ ആരെയും കണ്ടിട്ടില്ലാത്ത ഇരുപത്തി അഞ്ചു വർഷമായി പ്രവാസജീവിതം ജീവിതം നയിക്കുന്ന രാധാകൃഷ്ണൻ ചേട്ടൻ , ഒരു follow up ഉം കൂടാതെ സാമ്പത്തികമെത്തിച്ച കൂട്ടായ്മയിൽ അംഗമായ  ഗുരുനാഥന്മാർ  സുഹൃത്തുക്കൾ  ചേട്ടനനുജന്മാർ ... വളരെയധികം പേരുടെ ഒരുവർഷത്തെ അധ്വാനഫലം, ഇതിനെ എല്ലാം മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ മുത്തിയണ്ണൻ ( സിബി സർ )  ..  അതെ, സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമായി മണ്ണൂർക്കാവ്‌ മേളം യാഥാർഥ്യമാകുന്നു.. കൂടെനിന്നവർക്കും സഹായിച്ചവർക്കും വിമർശിച്ചവർക്കും സ്നേഹാഞ്ജലികൾ  ...
.
ഇന്ന് ജനുവരി 16  , നാടുവിട്ടുവന്നിട്ടു രണ്ടു വർഷങ്ങൾ  , ഒരുപക്ഷെ ഇന്നുതന്നെ തന്നെ ഇങ്ങനെ കുറിക്കേണ്ടിവരുന്നത് ആകസ്മികമാകാം. ഇത്തവണ മേളം കൂടാനാകുന്നില്ല... മനസ്സുകൊണ്ട് അവിടെ ഉണ്ടാവും.. അടുത്ത വര്ഷം മേളവും ഉത്സവവും  കൂടണം.. വേഗം നാടുപിടിക്കണം......ഇപ്പോഴും ആറാട്ടുപുഴ മേളത്തിന്റെ വീഡിയോ TV യിൽ... പെരുവനവും കൂട്ടരും പെരുക്ക് തുടരുന്നു.... ഇടനെഞ്ചിൽ എവിടെയോ ചെറിയ ഒരു വേദനയും... ഇതൊക്കെ ആവും പ്രവാസം അല്ലെ...

സവീഷ്  

Monday, January 15, 2018

പ്രമുഖാരല്ലാത്തവർക്കൊപ്പം


ശ്രീജിത്തിന്റെ അനുജന്റെ കൊലപാതകവും അതിനു കാരണക്കാരായ പൊലീസുകാരെ ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും സംരക്ഷിച്ചതും അതിനെതിരെ 760 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്നതും കേരളസമൂഹം ചർച്ചചെയ്യുമ്പോൾ ഈ സമരത്തിന് പിന്തുണ നൽകുകയും ഒരു ചോദ്യം കൊണ്ട് പ്രതിപക്ഷത്തെ തന്നെ അപ്രസക്തമാക്കിയ ആൻഡേഴ്സൺ എഡ്‌വേർഡ് എന്ന ശാസ്താംകോട്ടക്കാരനെ കുറിച്ചാണ് പറയുവാനുള്ളത്.

ആൻഡേഴ്സണെ ആദ്യമായി കേൾക്കുന്നത് മലയാളം വായനശാല എന്ന നവമാധ്യമകൂട്ടായ്മയിൽ അംഗമാകുമ്പോഴാണ്, ചെയ്യുന്ന ജോലിയെക്കുറിച്ചും ചെയ്ത ഷോർട്ഫിലുമുകളെക്കുറിച്ചുമൊക്കെ സ്പുടതമായി സംസാരിച്ചപ്പോൾ ആ കക്ഷിയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നു , അങ്ങനെയാണ് സുഹൃത്ത് റെജിയുമായി സംസാരിക്കുന്നതും ബിജു നൈനാൻ എന്ന സിനിമ പ്രവർത്തകനെ സഹായിച്ച ആൻഡേഴ്‌സനെ കുറിച്ച് കേട്ടത്. വായനശാല കൂട്ടായ്മ കഥയെയും കവിതയെയും പ്രോത്സാഹിപ്പിച്ചപ്പോൾ സാധാരണക്കാരെ സഹായിക്കുവാനായി പുതിയ ഒരു കൂട്ടായ്മ ഉണ്ടാവുകയും അവിടെ ആൻഡേഴ്സൺ ബിജു നൈനാൻറെ കഥ പറയുകയും ചെയ്തു. 

ജോലിക്കുപോകുന്നതിനിടെ ബൈക്കിൽ കൊല്ലത്തിനു ലിഫ്റ്റ് ചോദിച്ച അപരിചിതന് വഴിമധ്യേ ഹാർട്ട്  അറ്റാക്ക് വരുകയും കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നും മെഡിക്കൽകോളേജിൽ കൊണ്ടുപോവുകയും അവിടെ വച്ച് കക്ഷി  മരണപ്പെടുമ്പോൾ ബന്ധുക്കൾ പോലും സഹായിക്കാനില്ലാത്ത ബിജു നൈനാൻറെ മരണാനന്തര കർമ്മങ്ങൾ ചെയ്ത ആൻഡേഴ്സൺ, ആംബുലൻസ് ചെലവുൾപ്പടെ എല്ലാം സുഹൃത്തുക്കളിൽ നിന്നും കടംവാങ്ങി നടത്തിയതിനെക്കുറിച്ചും  സിനിമാക്കാരിൽ പരാജിതർ അനുഭവിക്കേണ്ടി അതിന്റെ നേരനുഭവവും പങ്കുവെച്ചു. മെഡിക്കൽ കോളേജിൽ ബിജു നൈനാനെ സഹായിക്കാൻ നിന്നസമയം അവിടുത്തെ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകണ്ടു കഴിയുമെകിൽ മെഡിക്കൽകോളേജിൽ കുറച്ചു വീൽ ചെയർ വാങ്ങികൊടുക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ  അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് ഡീറ്റൈൽ വാങ്ങിയതാണ്. നിർഭാഗ്യവശാൽ ഒന്നും ചെയ്യാൻ പറ്റിയതുമില്ല , ഫോൺ കേടാവുകയും ആ കൂട്ടായ്മകളിൽ നിന്നെല്ലാം വിടപറയെടി വരുകയും ചെയ്തു.

അന്ന് സേവ് ചെയ്ത ആൻഡേഴ്‌സന്റെ കോണ്ടാക്ട് നമ്പറിൽ കഴിഞ്ഞ ദിവസം മെസ്സേജ് അയക്കുകയും ശ്രീജിത്തിന്റെ കൂടെയുള്ളത് കഷിതന്നെ എന്ന് ഉറപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആൻഡേഴ്സൺ 5 ദിവസത്തോളം നിരാഹാരം പിന്നിട്ടുകഴിഞ്ഞിരുന്നു, ആഹാരം കഴിക്കാതെ ടിവി ചാനൽ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാൽ നല്ല ആരോഗ്യ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ശാസ്താംകോട്ട കോളേജിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്താവായി പ്രവർത്തിക്കുകയും മുതിർന്നപ്പോൾ മനുഷ്യനന്മയുടെ പാത രാഷ്ട്രീയമല്ല ജനസേവനവും കാരുണ്യപ്രവർത്തനവുമാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിച്ചു പോരുന്ന ആൻഡേഴ്സൺ ,  ശ്രീജിത്തിന്റെ സമരത്തിന്റെ ആദ്യപാദം മുതൽ കൂടെ കൂടെ നിൽക്കുകയും മുമ്പും ഈ വിഷയവുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവരെ കാണുകയും ചെയ്തു.  എന്നാൽ നിസ്വാർത്ഥമായി സേവനം നടത്തുന്ന ചെറുപ്പക്കാർക്കെതിരെ  കേവലം രാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എത്രത്തോളം മനസാക്ഷിക്ക് നിരക്കുന്നതെന്നു നിങ്ങൾ ഓരോ രാഷ്ട്രീയക്കാരും ചിന്തിക്കു. ആൻഡേഴ്സന്റെ വാക്കുകടമെടുത്താൽ ശ്രീജിത്തിനൊപ്പം നിൽക്കുന്നവർ പൊതുജനമാണ്, അവർ ചോദിക്കുന്നതിനു മറുപടിപറയേണ്ടത് ജനാധിപത്യത്താൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്വവും. ചോദ്യം അരോചകമാകുമ്പോൾ അതുചോദിക്കാൻ നിങ്ങൾ ആര് എന്ന് മറുചോദ്യം ഉന്നയിക്കുന്നവർ കാത്തിരിക്കുക...

ശ്രീജിത്തിനൊപ്പം ആൻഡേഴ്സണും നിരാഹാരം അഞ്ചാം ദിവസം തുടരുകയാണ്..നാളത്തെ ദിനം പുലരുന്നത് ആ ഏട്ടനും പൊതുജനത്തിനും നീതിലഭിച്ചുകൊണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

അതെ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം , ആന്ഡേഴ്സനൊപ്പം. 

സവീഷ്

PS : ഒരുപക്ഷെ ആൻഡേഴ്സൺ പറഞ്ഞിട്ടാണ് ഞാൻ ഇത് കുറിക്കുന്നതെന്നു ചിന്തിക്കുന്നവർക്കായി എന്റെ പേർസണൽ ചാറ്റിനെ ഒരു ഭാഗം ചേർക്കുന്നു. കൂടാതെ ഞാൻ ചോദിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഷെയർ ചെയ്ത ബിജു നൈനാനെ സഹായിച്ചപ്പോൾ FB യിൽ ഇട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടെ ചേർക്കുന്നു. എന്റെ വിഷമം അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് അക്കൗണ്ട് നമ്പർ സേവ് ചെയ്യുവാൻ  പറ്റിയില്ല എന്നതാണ്, ഇന്ന് ഈ സമരത്തിന്റെ നടത്തിപ്പിനായും മറ്റും സാമ്പത്തികമായി എന്നാൽ ഒരു സഹായം ചെയ്യാം എന്നുപറഞ്ഞപ്പോൾ സ്നേഹപൂർവ്വം അത് നിരസിച്ച ആൻഡേഴ്സൺ ഈ പറയുന്നവരേക്കാൾ ഒക്കെ എത്രയോ വലിയവനാണ്.

Saturday, January 13, 2018

മണ്ണൂർക്കാവ്‌ മേളം

മുഖം മനസ്സിൻ കണ്ണാടിയെന്നു കവി പാടുമ്പോൾ ഒരു പക്ഷെ സോഷ്യൽ മീഡിയയെ കുറിച്ച് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല, ഈ വന്ന കാലഘട്ടത്തിൽ  മനസ്സിന്റെ കണ്ണാടി ആണല്ലോ സോഷ്യൽ മീഡിയ, കഴിഞ്ഞ ഒരു വർഷക്കാലമായി നാടിൻറെ മുഖം തന്നെ മാറ്റുവാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാണ്. വർഷങ്ങൾക്കു മുൻപ് ഗ്രൂപ്പ് മെയിലിലൂടെയും യാഹൂ ഗ്രൂപിലൂടെയും തുടങ്ങിവെച്ച സോഷ്യൽ മീഡിയ ഉപയോഗം ഇന്ന് വാട്ട്സ് ആപ് ഗ്രൂപികളിലും മറ്റും സജീവമാകുന്നതും സമൂഹത്തിന്റെ എല്ലാതലത്തിലുള്ളവരുമായി സഹകരിക്കുവാൻ കഴിയുന്നതും ടെക്നോളജിയുടെ കുതിച്ചുചാട്ടവും സാധാരണക്കാർക്ക്  . ഈ രീതിയിൽ എല്ലാമേഖലയിലും ടെക്നോളജിയുടെ ഉപയോഗം കടന്നുവരികയും വ്യക്തിജീവിതം കൂടുതൽ സുഗമമാക്കുവാൻ ടെക്നോളജിക്ക്‌ ആവട്ടെ. അതിനെതിരെ മുഖം തിരുവാതിരിക്കുവാൻ പൊതുജങ്ങളും ശ്രദ്ധിക്കട്ടെ.

പറഞ്ഞു വരുന്നത് മണ്ണൂർക്കാവ്‌ മേളത്തെക്കുറിച്ചാണ് , കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിലുള്ള വിദേശങ്ങളിലും നാട്ടിലും ജീവിക്കുന്ന  സമാനമനസ്കരായ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം സുഹൃത്തുക്കളെ രാഷ്ട്രീയ ജാതിമത വ്യതാസങ്ങളില്ല്ലാതെ  നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ഒരു കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും അതിലൂടെ മേളം സാധ്യവുമാകുമ്പോൾ അവ പറയാതെ പറയുന്ന ചില സന്ദേശങ്ങൾ വലുതാണ്. നവമാധ്യമങ്ങളുടെ വിജയവും അതിനായി പരിശ്രമിച്ച ഒരു കൂട്ടം വ്യക്തികളുടെ സാംസ്‌കാരിക കാഴ്ചപ്പാടുകളും നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ വലുതാണ്. 

ഉറക്കമൊഴിച്ചിരുന്നു ചർച്ചചെയ്ത എത്രയോദിനരാത്രങ്ങൾ , മണലാരണ്യങ്ങളിൽ പ്രവാസമാനുവദിക്കുമ്പോഴും നാടിൻറെ ഉയർച്ചക്കും സാംസ്‌കാരിക ചുറ്റുപാടിനും വളർച്ചയുണ്ടാകണമെന്ന കരുതലോടെ അധ്വാനത്തിന്റെ ഒരു ഭാഗം ഞങ്ങളെ ഏൽപ്പിച്ച സുമനസ്സുകൾ , . പ്രവാസജീവിതത്തിൽ കുടുംബത്തോട് ചെലവഴിക്കാൻ  കിട്ടിയ ചെറിയ ഇടവേളപോലും മേളത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുവാൻ മാറ്റിവെക്കുന്നവർ  , മേളംകൂടാനായി സ്വന്തം യാത്ര ചെലവ് വഹിച്ചു വിദേശത്തുനിന്നും നാട്ടിലെത്തുന്നവർ.... അതിലെല്ലാം ഉപരി ഒരുദേശത്തെ ഒന്നിപ്പിക്കാൻ എല്ലാവരെയും പ്രചോദിപ്പിച്ച മണ്ണൂർക്കാവ്‌ ദേവീക്ഷേത്രവും വിശ്വാസങ്ങളും...

അതെ മേളത്തെപ്പോലെ പോലെ മേളം സംഘടനത്തിലും പലതലങ്ങൾ,  വിവിധ ചിന്താതലങ്ങളിൽ  നിന്നുവന്നവർ മേളമെന്ന ഏകബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ മണ്ണൂർക്കാവ്‌ മേളം മൈനാഗപ്പള്ളിയുടെ  ചരിത്രത്തിൽ ഒരു വേറിട്ടഅനുഭവമാകുന്നു. മേളാസ്വാദനത്തിനും മറ്റൊരു തലം മൈനാഗപ്പള്ളിക്ക് സ്വന്തമാക്കട്ടേ...

നോട്ട് : മേളം പത്താം ഉത്സവസത്തിനു സംഘടിപ്പിച്ചതും സമയത്തെക്കുറിച്ചും ചില ആവലാതികൾ ഉണ്ടെന്നു പറഞ്ഞു കേട്ടു,  അതിനെക്കുറിച്ച് മറ്റൊരവസരത്തിൽ കുറിക്കാം.