Friday, December 20, 2024

ഉത്സവാശംസകൾ


ലോകം ക്രിസ്തുമസ്  ആഘോഷിക്കുമ്പോൾ മഞ്ഞുപെയ്തിറങ്ങുന്ന ഡിസംബർ ഓണാട്ടുകരയിൽ ഉത്സവപെയ്തു തുടങ്ങും, വേനൽ കടുക്കും വരെ എങ്ങും ഉത്സവത്തിന്റെ ആഹ്ലാദവും ഉത്സാഹത്തിമിർപ്പും നിറഞ്ഞു നിൽക്കുന്ന കാലം.  ഓണം കഴിഞ്ഞു ഇരുപത്തിയെട്ടാം ഓണത്തിന്ഓച്ചിറയിൽ തുടങ്ങുന്ന ഉത്സവമേളം മാസങ്ങളോളം മണ്ണിലും മനസ്സിലും നിറഞ്ഞുനിൽക്കും.  മൈനാഗപ്പള്ളിയിലും ഇപ്പോൾ ഉത്സവക്കാലമാണ്.  കഥകളിക്ക് പുകൾപെറ്റ,  ദിനേനയെന്നോണം കഥകളിയരങ്ങേറുന്ന മണ്ണൂർകാവിലമ്മയുടെ മണ്ണിൽ,  ഉത്സവമേളപ്പെരുക്കം മുഴങ്ങിക്കേൾക്കാൻ പോവുകയാണ്, വീണ്ടും.  


എല്ലാവർഷവും ഉത്സവത്തോടനുബന്ധിച്ച് നാട്ടിലൊരു മത്സരം നടക്കാറുണ്ട്.  മനുഷ്യന്മാരാലാണ് നടക്കുന്നതെങ്കിലും മനുഷ്യന്മാർ തമ്മിലല്ല ഈ മത്സരം.  തങ്ങളുടെ ഇടങ്ങളിലേക്ക്ദേ വിയെ ഏറ്റവും സുന്ദരമായി വരവേൽക്കണം എന്നുള്ള ഓരോരുത്തരുടെയും മനസ്സിലെ ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ നിൽക്കുന്നു. അതിനു നാട്ടിൽ നിൽക്കുന്നവരെന്നോ പുറം നാട്ടിൽ പോയവരെന്നോ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് അവർ ഓരോ ദിവസത്തെയും പറയിടീൽ ഉത്സവം  ആഘോഷമാക്കുന്നു.  ഓരോ വർഷവും കഴിഞ്ഞവർഷത്തെക്കാൾ എങ്ങനെ വ്യത്യസ്തവും മികച്ചതുമാകാം എന്നതാണ് ചിന്തയും മത്സരവും.

അങ്ങനെയൊരു ചിന്തയുടെ ഫലമായാണ്,  തൃശൂരിലെ പൂരപ്പറമ്പിൽ മാത്രം മുഴങ്ങിക്കേട്ട,  ഇലഞ്ഞിത്തറമേളം മൈനാഗപ്പള്ളിയുടെ മണ്ണിൽ പെയ്തിറങ്ങിയത്.  മേളത്തിന്റെ ചൂരും ചൂടും  ആസ്വദിക്കാൻ പറ്റണമെന്ന ചിന്തയിൽ,  അത് മൈനാഗപ്പള്ളിയുടെ മണ്ണിൽ ചവിട്ടി നിന്നാകണമെന്ന ചിന്തയിൽ 2018  ലെ ഉത്സവത്തെ മണ്ണൂർക്കാവ്‌  മേളപെരുക്കം കൊണ്ട് സുന്ദരമാക്കുന്നത്. അതിന്റെ തുടർച്ച ഈ വർഷവും അരങ്ങേറുകയാണ്. കുട്ടേട്ടൻ മൈനാഗപ്പള്ളിയിലേക്കു വീണ്ടും എത്തുന്നു.   മണ്ണൂർക്കാവിൽ അമ്മയുടെ മണ്ണിൽ അമ്മക്ക് ഒരു മേളം എന്ന പേരിൽ. 

ഇതേ സമയം തന്നെ മൈനാഗപ്പള്ളിയിൽ മറ്റൊരുത്സവം കൂടി കൊടിയേറുകയാണ്.  സിക ഫിലിം സൊസൈറ്റി എന്ന പേരിൽ.  അതേ.  സിനിമയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ സികയുടെ ഉത്ഘാടനം വരുന്ന 22-23 തീയതികളിലായി നടക്കുകയാണ്.  സികയും,  അതിന്റെ ഭാഗമായ സിക ചിൽഡ്രൻസ് സൊസൈറ്റിയും ഉത്ഘാടനം ചെയ്യപ്പെടുന്നതിനൊപ്പം മൈനാഗപ്പള്ളിയിൽ ആദ്യമായി ഒരു അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലും നടക്കുന്നുണ്ട്.  കൂടാതെ കുഞ്ഞുങ്ങളെ, ചെറിയ ചെറിയ മത്സരങ്ങളിലൂടെ അവരുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരാൻ സഹായിക്കുകയെന്ന ദൗത്യവും സിക ഏറ്റെടുത്തു ചെയ്യുന്നുണ്ട്.  മൊത്തത്തിൽ,  മൈനാഗപ്പള്ളിയിലെ കാറ്റിനു പോലും  ഇപ്പോൾ ഉത്സവങ്ങളുടെ,  ഉത്സാഹത്തിമിർപ്പാണ്.

  
ഇങ്ങു ദൂരെ,  ഭൂമിയുടെ മറ്റൊരുകോണിൽ ഫോണിന്റെ ഇങ്ങേ തലയിൽ ഇരുന്നു നാടിന്റെ ചൂടും വികാരവുംകേട്ടും  കണ്ടുമറിയുമ്പോൾ  അവിടെയുണ്ടാകാൻ  കഴിയുന്നില്ലല്ലോയെന്നോർത്ത്  ഉള്ളിലൊരു  നീറ്റലുണ്ടെങ്കിലും നിറഞ്ഞ മനസ്സോടെ,  എല്ലാവിധ ആശംസകളും.

Thursday, August 22, 2024

ഹേമകമ്മിറ്റി റിപ്പോർട്ട് മലയാളത്തോട്ചെയ്തചതി.

ഒരാൾ ഒരു സംരംഭത്തിന്റെ ഭാഗമാകാൻ ശ്രമിക്കുന്നു, അയാൾക്ക് വേണ്ട സ്കിൽ സെറ്റ് ഉണ്ടോ എന്ന് ഇന്റർവ്യൂ സ്ക്രീൻ ടെസ്റ്റ് തുടങ്ങിയ ഉപാധികളിലൂടെ മനസിലാക്കുന്നു. അയാളെ ജോലി ചെയ്യാൻ വിളിക്കുന്നു. അയാൾ ജോലി സ്ഥലത്തേക്ക് ചെല്ലുമ്പോൾ അയാൾക്ക്  ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കേണ്ടത് അവിടെ ഉള്ള അഡ്മിനിസ്ട്രേറ്റർസ് ന്റെ ഉത്തരവാദിത്വമാണ്. അതിനു വിപരീതമായി അവിടം ഒരു വൃത്തികെട്ട കീഴ്വഴക്കമുള്ളയിടമാക്കി മാറ്റുന്നു, നല്ല നടപ്പു നടത്തേണ്ടവർ എല്ലാ വൃത്തികേടിനും കൂട്ടുനിൽക്കുന്നു. അതിനു സർക്കാർ സംവിധാനങ്ങൾ ഒത്താശ ചെയ്യുന്നു. ഇതിന്റെ ഒക്കെ പരിണിത ഫലം കാലക്രമേണ  മലയാളഭാഷയെ വെറുക്കുവാൻ കുടുംബങ്ങളെ പ്രേരിപ്പിക്കും .വർഷങ്ങൾക്കു മുൻപ് അസറുദീൻ ജഡേജ ഉൾപ്പടെ യുള്ളവർ കോഴ കേസിൽ പെട്ടപ്പോൾ നഷ്ടപ്പെട്ട വിശ്വാസ്യത പേര് ഇന്ത്യൻ ക്രിക്കറ്റ് ഇത് വരെ  തിരിച്ചു പിടിച്ചിട്ടില്ല, (ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഗവർമെന്റും  ചെയ്ത മാറ്റങ്ങൾ മറന്നുകൊണ്ടല്ല ഇത് പറയുന്നത് ) 



അങ്ങനെ ഇരിക്കെ ഒരു റിപ്പോർട്ട് കിട്ടിയിട്ട് അതിന്റെ മുകളിൽ 4 വർഷത്തിൽ അധികമായി അട ഇരുന്നിട്ട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്തു വിടുക എന്നത് മാത്രമാണോ ഭാഷയുടെ പേരിൽ ഉണ്ടായ ഒരു സംസ്ഥാനത്തിന്റെ ഭരണകർത്താക്കളുടെ ഉത്തരവാദിതം. കുറച്ചു കൂടെ വിശദമായി പറഞ്ഞാൽ മലയാളം മീഡിയത്തിൽ പഠിക്കാത്ത ഒട്ടുമിക്ക കുടുംബങ്ങളും മലയാളത്തെ കുറിച്ച് അവരുടെ കുട്ടികളോട് ചർച്ചചെയ്യുന്നത് സിനിമയുടെയും അതിനു അനുബന്ധമായ വിഷയങ്ങളിലൂടെയുമാണ്. അത്രത്തോളം പ്രചാരമാണ് സിനിമക്ക് സമൂഹത്തിൽ ഉള്ളത്. അപ്പോൾ തന്നെ സിനിമാക്കാർ ഇത്ര മോശക്കാർ ആണെന്ന് സർക്കാർ മുന്നോട്ടുവച്ച ഒരു കമ്മറ്റി (കമ്മിഷൻ അല്ല , അതിനു കുറച്ചുകൂടെ നിയമ സാധുത ഉള്ളതിനാൽ ആണ് കമ്മറ്റി രൂപീകരിച്ചത് എന്ന് പറഞ്ഞു കേൾക്കുന്നു ) പറയുമ്പോൾ അതിനെതിരെ സാങ്കേതികത്വ ത്തിന്റെ കൂട്ടുപിടിച്ചു നടപ്പടി എടുക്കാത്തത് മലയാള സിനിമയെയും സംസ്‌കാതെയും സ്വീകരണ മുറിയിൽ നിന്നും പുറത്താക്കുന്നതിനു വഴി ഒരുക്കും. ഇത്തരം വിധ്വംസകപ്രവർത്തനം ചെയ്യുന്നവരുടെ പ്രകടനം കാണാൻ കുടുംബങ്ങൾ പോകും എന്ന് തോന്നുന്നില്ല. 



അതിലെല്ലാം ഉപരി ഈ സിനിമാ മേഖലയിൽ ഉള്ള പല താരങ്ങളും  യുവ തലമുറയുടെ ഹീറോ കളയേയും റോൾ മോഡലായും കൊണ്ട് നടക്കുന്നു.അവരുടെ താരങ്ങൾ ചെയ്യുന്നത് ഒരു റിപ്പോർട്ടിലൂടെ പൊതു സമൂഹത്തിന്റെ മുന്നിലേക്ക് വരുന്നു. അവക്കൊക്കെ നിയമ പരിരക്ഷ ലഭിക്കുന്നു. പുതിയ തലമുറ ഇതൊരു മോഡൽ ആക്കി കൊണ്ടുനടക്കില്ല എന്ന് ആര് കണ്ടു. അപ്പോൾ നിയമം സിനിമാ കാർക്കും പൊതു ജനങ്ങൾക്കും രണ്ടായി മാറുമോ. വർഷങ്ങൾക്കു മുൻപ് ഒരു പരസ്യത്തിൽ വൈകിട്ട് എന്താ പരുപാടി  എന്ന് ഒരു നടൻ ചോദിച്ചതും അത് സമൂഹത്തിൽ ഉണ്ടാക്കിയ ചർച്ചകളും ഒരു പക്ഷെ അതിന്റെ പേരുദോഷത്തിൽ നിന്ന് കരകയറാൻ സ്പിരിറ്റ് പോലെ യുള്ള ഒരു സിനിമ പോലും ചെയ്തതും നമ്മുടെ മുന്നിൽ ഉദാഹരണമായിട്ടുണ്ടെല്ലോ. 


മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു അവസാനിപ്പിക്കാം. പാബ്ലോ എസ്കോബാർ , കൊളംബിയയിൽ ജനിച്ചു അമേരിക്കയെ മയക്കുമരുന്നിന് അടിമയാക്കിയ മാഫിയ തലവൻ. രണ്ടു ടാക്സി കാർ മാത്രമുള്ള ഒരു ടാക്സി കമ്പനിയിൽ നിന്ന് തുടങ്ങി ലോകത്തെ ഏറ്റവും വലിയ സമ്പത്തിനു ഉടമയാവുകയും അവസാനം എലെക്ഷനിൽ മത്സരിച്ചു കൊളംബിയൻ പ്രസിഡണ്ട് വരെ ആകാൻ തയ്യാറായ വ്യക്തി. അമേരിക്കയുടെയും

കൊളംബിയയുടെയും സംയുക്തമായ സൈനിക ഇടപെടലിലൂടെയാണ് എസ്കോബാറിനെ 1993 ൽ വെടിവെച്ചു കൊള്ളുന്നത്. അപ്പോഴും എസ്കോബാറിനു വളരെ അധികം ആരാധകർ ഉണ്ടായിരുന്നു. കൊളംബിയൻ തെരുവുകളിൽ ഇപ്പോഴും അയാളുടെ ചിത്രങ്ങൾ കാണാം.  പാർക്കുകൾക്കു അയാളുടെ പേരുണ്ട്. എന്നിരുന്നിട്ടും സമൂഹത്തിനു ദോഷം ആയതിനാൽ അയാളെ വെടി വെച്ച് കൊന്നു. 


സിനിമയിലും സമൂഹത്തിലും ഇത്രയുമധികം ലഹരി ഒഴുക്കുന്ന നിയമ ലംഘനങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്ന ആരാണ് മലയാളത്തിലെ പാബ്ലോ എസ്കോബാർ... ? എന്ത് നടപടിയാണ് ജനങ്ങൾ തെരഞ്ഞെടുത്ത സംവിധാനങ്ങൾ ചെയ്യുവാൻ പോകുന്നത്.  മാധ്യമങ്ങൾ നാളെ മറ്റൊരു വിഷയത്തിന് പുറകെ പോകും. ഇവിടെ വിശ്വാസം നഷ്ടപ്പെട്ടത് മലയാള സിനിമക്കാണ് അത് വീണ്ടെടുക്കേണ്ടത് സമൂഹമെന്ന നിലയിൽ മലയാളികളുടെയും സർക്കാരിന്റെയും ആവശ്യമാണ്. 
(ഈ ഒരു കുറുപ്പിനാൽ ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നാലും പറയുന്നു അത്ര മാത്രം.)