Monday, January 13, 2025

അമ്മക്ക് ഒരു മേളത്തിന് എല്ലാവിധ ആശംസകളും.

അമ്മക്ക് ഒരു മേളം,  ചരിത്രം പേറുന്ന അമ്മക്കൊരു മേളം എന്ന ടാഗ് ലൈൻ മേളം പ്രമോഷന്റെ ഭാഗമായി അവർ  ഉപയോഗിച്ചത് ഒരുനിമിത്തമായി . ടാഗ് ലൈൻ അനർഥമാകണമെങ്കിൽ കുറച്ചു ചരിത്രം കൂടി പറയണമെല്ലോ, അതിൽ കുറച്ചു വ്യക്തികളെ പരാമർശിച്ചില്ലെങ്കിൽ ഗുരുത്വദോഷം ആകുമെന്നതിൽനാൽ കുറിക്കുന്നു. 


വർഷങ്ങൾക്കു മുൻപുള്ള ,  2014 ലോ മറ്റോ ആണെന്നാണ് ഓർമ്മ ,   സിബി സാറിന്റെ വീട്ടിലെ ഉത്സവ സംബന്ധമായ  അന്തി ചർച്ചയിൽ മൈനാഗപ്പള്ളിയുടെ കലാ ബോധത്തെ കുറിച്ചും കലാ സംഘാടനത്തെ കുറിച്ചുമൊക്കെ പരാമർശം വരികയുണ്ടായി. തൃശൂർ പൂരത്തെ കുറിച്ചും അവിടുത്തെ ഇലഞ്ഞിത്തറ മേളത്തെ കുറിച്ചുമൊക്കെ ചർച്ചകൾവന്നു. ഇലഞ്ഞിത്തറ മേളം പോലെ  ഒന്ന് മൈനാഗപ്പള്ളിക്ക് പറയാൻ ഇല്ല എന്ന കുറവ് ആ ചർച്ചയിൽ മുഴുവൻ  മുഴുത്തു നിന്നു.  ആ കുറവു നികത്താൻ ഇപ്പോഴുത്തെ തലമുറയ്ക്ക് ആകും എന്ന ഒരു വിശ്വാസവും അന്ന് ഉണ്ടായിരുന്നില്ല. നമുക്കും മേളം സംഘടിപ്പിക്കാം  എന്ന് മുത്തിയണ്ണനോടും അവിടെ കൂടിയിരുന്ന വരോടും പറയുമ്പോൾ ഇന്നത്തെ രീതിയിൽ മേളം സംഘാടനം മാറുമെന്ന്അവിടെ ഇരുന്ന ഞാൻ ഉൾപ്പെടെയുള്ള ആരും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ഒരു തവണയെങ്കിലും  മേളം നടത്തുക എന്നതായിരുന്നു എന്റെ ചിന്ത, എന്നാൽ രണ്ടു തവണ എങ്കിലും നടത്തണം എന്നായിരുന്നു സിബി സാറിന്റെപ്ലാൻ . (എന്നാൽ സിബി സാറും ഞങ്ങളുമടങ്ങുന്ന  സംഘവും മൂന്നു മേജര്സെറ്റ് പരിപാടികൾ നടത്തി എന്നാണ് ഓര്മ. ). മിഷൻ പാണ്ടി മേളം എന്ന ഗ്രൂപ്പും ഗ്രാമം മൈനാഗപ്പള്ളി എന്ന സംഘടനയും മുന്നോട്ടു വെച്ച  - ഓരോരുത്തരുടെയും സംഭാവനയുടെ എക്സൽ ഷീറ്റും, സുതാര്യമായ  പിഡിഫ് കാണാക്കവതരണവും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെയായി ഡിജിറ്റലൈസ്‌ഡ്‌ ആയ പുതിയ ഒരു സംഘടനാ രീതി മറ്റു പല സംഘനകളും മാതൃകയാക്കുന്നത് കാണാൻ കഴിയുന്നുണ്ട്. ടെക്നോളജി നമ്മുടെ നാട്ടിലെ ഓരോ കൊച്ചു കൊച്ചു കാര്യങ്ങളെ വരെ എത്രത്തോളം മാറ്റിയെന്ന് നോക്കു. ആദ്യത്തെ മേളത്തെകുറിച്ചു പറയുമ്പോൾ പറയുവാൻ ഏറെയുണ്ട്, കുരുംബേലിലെ ശ്രീകുമാർ സാറും ആദ്യ സംഭാവന നൽകിയ  മേളം രാധാകൃഷ്‌ണൻ ചേട്ടനെയും മേളം സംഘാടനത്തിന്റെ ഭാഗമായി ഓരോരുത്തരെയും എങ്ങനെ മറക്കും. പേരുപറയാൻ നിന്നാൽ ഈ പോസ്റ്റ് അതിനു മാത്രം ആകും എന്നതിനാൽ അതിലേക്കു കടക്കുന്നില്ല , എന്നാൽ ഇതിനെല്ലാം കിടന്നു ഓടിക്കളിച്ച ഒരു കൊച്ചു പയ്യൻ ആദർശ് രാജ്. ഇപ്പോഴുത്തെ മേളത്തിന്റെ കൺവീനർ. ഒരു പക്ഷെ ആദ്യത്തെ മേളത്തിന്റെ കണ്ടുപിടുത്തം ആദർശ് ആവണം. 


കാലം മുന്നോട്ടു പോകുമ്പോൾ  മാറ്റങ്ങൾ പലതും സംഭവിക്കുംമല്ലോ. സംഘാടകർമാറിയും  മേളപ്രമാണികൾ മാറിയും മൈനാഗപ്പള്ളിയിൽ മേളം പലകുറി ആയി നടക്കുന്നു. ചെറുശ്ശേരി കുട്ടൻ മാരാർ പഞ്ചാരി മേളമായി വന്നതും, സുഭാഷ് നാരായണ മാരാർ രണ്ടു തവണയോളം മേജർ സെറ്റ് പഞ്ചവാദ്യം നയിച്ചതും , തായമ്പകയുമായി ശുകപുരം ദിലീപേട്ടൻ , കൽ‌പാത്തി ബാലകൃഷ്ണൻ, രഹിത ശോഭിതാ കൃഷ്‌ണകുമാർ സഹോദരിമാർ വന്നതും  പണ്ട് തൃശൂരുകാരുടെ മാത്രം അഹങ്കരമായിരുന്ന കുട്ടേട്ടൻ , ഇപ്പോൾ മൈനാഗപ്പള്ളിക്കാരുടെ കൂടെ മേളപ്രമാണി ആയതും , പദ്മശ്രീ പെരുവനം കുട്ടന്മാരാരും സംഘവും മൂന്നാമൂഴത്തിൽ മണ്ണൂർക്കാവിലേക്കു വരുന്നതും സന്തോഷം. ഭാരിച്ച സാമ്പത്തിക ചെലവുള്ള ഇത്തരം പ്രോഗ്രാമുകൾ crowd ഫണ്ടിംഗിലൂടെ നടത്തുക എന്നത് വളരെ ശ്രമകരമായഒരു ഉദ്യമമാണ് . ഓരോരുത്തരോടും പലതവണ ബന്ധപ്പെട്ടു സ്വന്തം ബന്ധങ്ങളും ബന്ധുമിത്രാതികളെയും പരമാവധി connect ചെയ്തു ഇത്തരം പ്രോഗ്രാമുകൾ നടത്തുക എന്നത് എളുപ്പം ഉള്ള കാര്യമല്ല. വളരെ സമയവും ക്ഷമയും എല്ലാവരെയും കേൾക്കുവാനും ഉൾകൊള്ളാനുമുള്ള സന്മനസ്സുമുണ്ടങ്കിലേ ഇത്തരം പ്രോഗ്രാമുകൾയാഥാർഥ്യമാകു,  അതിനായി പരിശ്രമിക്കുന്ന എല്ലാ അനുജൻമാർക്കും മേളം സംഘാടകർക്കും  സംഭാവന നൽകുന്ന എല്ലാ സുഹൃത്തുകൾക്കും അഭ്യുതാകാംക്ഷികൾക്കും നന്ദി.  ഇനിയും മുന്നോട്ടു ഇത്തരം പ്രോഗ്രാമുകൾ മൈനാഗപ്പള്ളിയിൽ സംഭവിക്കട്ടെ  എല്ലാവര്ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.

ഇത്തവണ മേളം സംഘടാകർ മറ്റൊരു നല്ലകാര്യം കൂടി ചെയ്യുന്നുണ്ട് എന്നറിഞ്ഞു, കുറച്ചു നിർധന കുടുംബങ്ങളെ സഹായിക്കാനുള്ള സന്മനസുകൂടെ അവർ കാണിക്കുന്നു. ഒരു കൈ കൊടുക്കുമ്പോൾ മറു കൈ അറിയരുത് എന്നാണെങ്കിലും നാട് ഉത്സവാഘോഷ തിമിർപ്പിൽ ആകുമ്പോൾ ദുരിതം അനുഭവിക്കുന്നവരെയും ഓർക്കുക എന്നത് ചെറിയ കാര്യമല്ല. 
മൈനാഗപ്പള്ളിയുടെ 'അമ്മ, മണ്ണൂർക്കാവിലമ്മ , 'അമ്മ എന്നവാക്കിനോളം അർത്ഥമുള്ള മറ്റൊരു വാക്കില്ലല്ലോ ,   അമ്മക്ക് ഒരു മേളത്തിന് എല്ലാവിധ ആശംസകളും. 

സവീഷ്