Saturday, August 10, 2019

സംഗീത സാന്ദ്രമായ കർക്കിടകം

ശ്രീരാമ സംഗീതസാഗരം

ശ്രീരാമ നാമം മുഴങ്ങുന്ന കർക്കിടകം, എവിടെയും മഴയുടെ ആരവം ഇതിനിടയിൽ മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവരുടെ തിരുമുന്നിൽ സംഗീതപ്പെരുമഴ ഇരുപത്തിയഞ്ച് ദിവസം പിന്നിടുന്നു. ശ്രീരുന്ദ്രം സംഘടിപ്പിക്കുന്ന ശ്രീരാമസംഗീത സാഗരം ഓണാട്ടുകരയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതാരാധനയാവണം. കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസമായി വെട്ടിക്കാട്ട് നടന്നുവരുന്ന സംഗീതാർച്ചന കഥകളി സംഗീതത്തിന്റെ ഈറ്റില്ലമായ മൈനാഗപ്പള്ളിയെ അക്ഷരാർദ്ധത്തിൽ ക്ലാസിക്കൽ സംഗീത സാഗരത്തിൽ ആറാടിക്കുകയാണ്. തെക്കേഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ വെട്ടിക്കാട്ടപ്പന്റെ മുന്നിൽ രാഗങ്ങളുടെ പേമാരി പെയ്യിക്കുമ്പോൾ സംഗീതാസ്വാദകർക്ക് മറ്റൊരനുഭവമാണ് ലഭിക്കുന്നത്.

ഇരുപത്തിയഞ്ചാം ദിവസമായ ഇന്ന്
(10.8.19) വോക്കൽ: കുമാരി. വേദാ പ്രദീപ്, അമ്പലപ്പുഴ , വയലിൻ: ശ്രീ. അമ്പലപ്പുഴ പ്രദീപ്
മ്യദംഗം: ശ്രീ.മുതുകുളം ശ്രീരാഗ് എന്നിവർ സംഗീതപ്പെരുമഴ തീർത്തു.ഇരുപത്തിയാറാം ദിവസമായ നാളെ(11.8.19) സുഹൃത്ത് പാർവ്വതിയും മറ്റ് കലാകാരൻമാരും വെട്ടിക്കാട്ട് അവരുടെ സംഗീതാർച്ചയുമായി എത്തുന്നു.

സമാപന ദിവസമായ കർക്കിടകം മുപ്പത്തിയൊന്ന് വൈകുന്നേരം അഞ്ചിന് കർണ്ണാടക സംഗീതത്തിലെ അതി eശ്രഷ്ടമായ കൃതികളിൽ ഒന്നായ, രാമായണം ചുരുക്കി ബാലകാണ്ഡം അയോദ്ധ്യാകാണ്ഡം ആരണ്യകാണ്ഡം കിഷ്കിന്ധാകാണ്ഡം സുന്ദരകാണ്ഡം യുദ്ധകാണ്ഡം എന്നീ ആറ് കണ്ഡങ്ങളിലെ കഥാസാരം ഉൾപ്പെടുത്തി കൊണ്ട് മഹാരാജാ സ്വാതിതിരുന്നാൾ രജിച്ച 'ഭവയാമി രഘുരാമം' എന്ന കീർത്തനം സംഗീതസാഗരത്തിൽ പങ്കെടുത്ത പ്രശസ്ത സംഗീതജ്ഞർ സംഗീതാർച്ചനയായി ആലപിക്കുന്നു. തുടർന്ന് ശ്രീമതി ബാലാമണി ഈശ്വർ നയിക്കുന്ന സംഗീതസദസ്സ്.

കർക്കിടകത്തിൽ വെട്ടിക്കാട്ടപ്പന്റെ തിരുമുന്നിൽ ലഭിച്ച സംഗീതപ്പെരുമഴ - ശ്രീരാമസംഗീതസാഗരമാസ്വദിക്കുവാൻ ഓണാട്ടുകരയിലെ ഓരോ സംഗീത പ്രേമികളും മൈനാഗപ്പള്ളിയിൽ ഉണ്ടാകുമല്ലൊ.

Wednesday, June 12, 2019

വാട്ടസ്ആപ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന വിധം

അനുവാദം ഇല്ലാതെ വാട്ടസ്ആപ് ഗ്രൂപ്പിൽ ചേർക്കുന്നതും അതുമൂലം ഉണ്ടാകുന്ന തലവേദനകൾക്കും വാട്ടസ്ആപ് തന്നെ ഒരു പരിഹാരം നൽകിയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഞാൻ തന്നെ അത് കണ്ടെത്തിയത്.
വാട്ടസ്ആപ് സെറ്റിങ്സിൽ പോയതിനു ശേഷം അക്കൗണ്ട് (Account ) ൽ ടച്ച് ചെയ്യുക, അപ്പോൾ പ്രൈവസി ( Privacy ) സെക്യൂരിറ്റി മുതലായ ഓപ്‌ഷൻസ് ഡിസ്പ്ലേ ചെയ്യും, അതിൽ പ്രൈവസി ( Privacy ) യിൽ ടച്ച് ചെയ്യുക.

അതിൽ ഗ്രൂപ്സ് ( Groups ) എന്ന ഓപ്ഷൻ ടച്ച് ചെയ്യുക, അതിൽ പൊയിൽ Nobody  , അല്ലെങ്കിൽ my contacts എന്നതിൽ നിങ്ങള്ക്ക് ആവശ്യം ഉള്ളത് സെലക്ട് ചെയ്യുക.

Nobody  എങ്കിൽ ആർക്കും നിങ്ങളെ ഗ്രൂപുകളിൽ ആഡ് ചെയ്യുവാൻ കഴിയില്ല, മൈ കോൺടാക്ട് എങ്കിൽ നിങ്ങളുടെ ഫോണിൽ നമ്പർ സേവ് ചെയ്തിട്ടുള്ളവർക്ക് നിങ്ങളെ ഗ്രൂപ്പിൽ ആഡ് ചെയ്യാം.

ഗ്രൂപ്പ് കളിൽ നിന്ന് രക്ഷപെടുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരം ആകും എന്ന് പ്രതീക്ഷിക്കുന്നു,പുതിയ അറിവാണ്, മറ്റുള്ളവർക്കായി ഷെയർ ചെയ്യാം.

സവീഷ് 

Friday, May 10, 2019

മണ്ണൂർക്കാവിലെ മാറ്റങ്ങൾ


മണ്ണൂർക്കാവിലെ മാറ്റങ്ങൾ

മൈനാഗപ്പള്ളിയുടെ വർത്തമാനകലാസാംസ്കാരിക ചരിത്രത്തിൽ മണ്ണൂർക്കാവിന്റെ മാനം വളരെവലുതാണ് , ഭക്തിയുടെയും സാംസ്കാരികതയുടെയും നിറവിൽ മണ്ണൂർക്കാവ്‌ കേന്ദ്രീകരിച്ചു നടക്കുന്ന കലാപ്രവർത്തങ്ങൾ കാണാതെ പോകുവാനും കഴിയില്ല. കേരളത്തിൽ ഏറ്റവുംകൂടുതൽ മുഴുനീളൻ കഥകളികൾ നടന്നിരുന്ന ക്ഷേത്രമായിരുന്നു മണ്ണൂർക്കാവ്‌, ഭക്തരുടെ സൗകര്യാർത്ഥം മുഴുനീളൻ കഥകളിക്കു പകരം  ഒരുകഥ വഴിപാടായി നടത്തുവാനുള്ള അവസരം ലഭിച്ചതോടെ മുഴുനീളൻ കഥകളിയുടെ എണ്ണം കുറഞ്ഞു. എന്നിരുന്നാലും  കഥകളിഫെസ്റ്റും കഥകളിയുമായി എന്നും മണ്ണൂർക്കാവ്‌ സമ്പുഷ്ടമാണ്. ഇത്തവണ മണ്ണൂർക്കാവിലെ എട്ടാമത്തെ കഥകളി ഫെസ്റ്റിവൽ ആണ് നടക്കുന്നത്. മുൻവർഷങ്ങളിൽ മണ്ണൂർക്കാവിലെ പ്രോഗ്രാമുകൾക്കെതിരെ ഞാൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണമായിരുന്നു രാഷ്ട്രീയക്കാർക്കുനൽകുന്ന അമിതപ്രാധാന്യം. എന്നാൽ കഥകളി ഫെസ്റ്റ് ഏഴു വര്ഷം പിന്നിടുമ്പോൾ ക്ഷേത്രാചാരങ്ങളെ പരസ്യമായി അപമാനിക്കുകയും അതിലേറെ ആചാരലംഘനം നടത്തുവാൻ മുന്നിട്ടുനിന്നവരുമായ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുവാൻ മണ്ണൂർക്കാവ്‌ ഭരണസമിതി കാട്ടിയ നീതിയുക്തമായ തീരുമാനത്തെ അഭിനന്ദിക്കാതെ തരമില്ല. അതിനായി സമ്മർദ്ദം ചെലുത്തിയ ഭരണസമിതിയിലെയും പ്രതിപക്ഷഭാഗത്തേയും എല്ലാവര്ക്കും ആശംസകൾ. മണ്ണൂർക്കാവിന്റെയും മൈനാഗപ്പള്ളിയുടെയും കലാസാംസ്കാരിക മുന്നേറ്റത്തിന്റെ ഒരുപൊൻതൂവലാവാൻ ഇത്തവണത്തെ കഥകളിഫെസ്റ്റിനാവട്ടെ.

കഥകളിഫെസ്റ്റിന്റെ സംഘാടനത്തിൽ മുന്കാലങ്ങളെ അപേക്ഷിച്ചു കാതലായമാറ്റങ്ങളുണ്ടായെങ്കിൽ  കഴിഞ്ഞ പത്തുവർഷത്തിലധികമായി ഭക്തർ ആവശ്യപ്പെട്ടിരുന്ന ദേവപ്രശ്നം നടന്ന സമയംകൂടെ ആയതിനാൽഅവിടെ പ്രതിപാദിച്ചതും കേട്ടറിഞ്ഞതുമായ കുറച്ചു വിവരങ്ങളും മുൻകാലത്തെ പ്രവത്തങ്ങളിൽ ക്ഷേത്ര ഭരണസമിതിയിൽ നിന്നും  ലഭിച്ച അനുഭവനകളെയും ഒന്ന് താരതമ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു.  വരും വർഷം ഓണാട്ടുകരയിലെ ആദ്യത്തെ ഉത്സവങ്ങളിൽ ഒന്നായ മണ്ണൂർക്കാവിലെ പറ പൊങ്കാല കെട്ടുത്സവം ഇവയിൽ എല്ലാം വലിയമാറ്റങ്ങൾ ഉണ്ടാവും , വീടുകൾ സന്ദർശിച്ചുള്ള പറയെടുപ്പ് ഓഴിവാകുന്നു അതിനുപകരം ഓരോ ഏരിയ കേന്ദ്രീകരിച്ചു ഇപ്പോൾ നടക്കുന്ന വിളക്കൻപോലികൾ പോലെ 100 - 150 വീട്ടുകാർ ചേർന്ന് ഒരിടത്തു പറയിടുകയും കൂടാതെ  അങ്ങനെയുള്ള ഇടങ്ങളിൽ അവർക്കു അന്നദാനം കലാപരിപാടികൾ ഒക്കെ സംഘടിപ്പിക്കുവാനും കഴിയും. , കഴിഞ്ഞ വർഷം ക്ഷേത്രഭരണസമിതിയുടെ അനുമതിയില്ലാതെ ക്ഷേത്ര പുറത്തുഉത്സവവുമായി ബന്ധപ്പെട്ടു പ്രോഗ്രാമുകൾ അനുവദിക്കില്ല എന്ന സ്വേച്ഛാധിപത്യ നിലപാടാണ് ഭരണസമിതി എടുത്തതെങ്കിൽ  വരുന്ന വർഷം മുതൽ ഓരോ ഇടങ്ങളിലും ഉത്സവ പരിപാടികൾ പറയുടെ ഭാഗമായി ഉണ്ടാകും അവയൊക്കെ ഭരണസമിതി co - ordinate ചെയ്യേണ്ടതായി വരുന്ന കാഴ്ച കഴിഞ്ഞവർഷത്തെ അവരെടുത്ത നിലപാടുകളിൽ നിന്നും ഏറെ വൈരുധ്യമുള്ളതാണ്. കഴിഞ്ഞ വര്ഷം ഞാൻ അടങ്ങുന്ന ഒരു സംഘം ഒരു മേളം ക്ഷേത്രഭരണസമിതിയുടെ അനുമതിയില്ലാതെ  രീതിയിൽ ഒരു പ്രോഗ്രാം നടത്തും എന്ന ആശങ്കയാണ് ഇത്തരം ഒരു സർക്കുലർ അവരെക്കൊണ്ടു ഇറക്കിച്ചത് എന്നും പറഞ്ഞു കേട്ടിരുന്നു.  എന്തായാലും മാറ്റം പ്രകൃതി നിയമമാണല്ലോ. മാറ്റങ്ങൾ ഉണ്ടാകട്ടെ.


മണ്ണൂർക്കാവ്‌ ഭരണസമിതിയിലെ ഒരാളുടെയും വീടുകൾ ചോർന്നൊലിക്കുന്നുഎന്ന്  തോന്നുന്നില്ല , എന്നാൽ
ചുറ്റമ്പല സമർപ്പണം കഴിഞ്ഞു ഒരു വർഷം കഴിയുന്നതിനു മുമ്പ് തന്നെ ചുറ്റമ്പലത്തിന്റെയും ഉപദേവതാ പ്രതിഷ്ഠകളുടെയും പലഭാഗങ്ങളും ചോർന്നൊലിക്കുന്നുവെന്നുപറഞ്ഞു കേട്ടു , കൂടാതെ ശ്രീകോവിലിൽ കുറെ മാറ്റങ്ങൾ വരുത്തണമെന്നും ഉപദേവതകളിൽ ചിലതിന്റെ സ്ഥാനം മാറ്റണമെന്നും പൂജാവിധാകളിലും മറ്റും കാതലായ മാറ്റം വരുത്തണമെന്നുമൊക്കെയാണ് ദേവപ്രശ്‌നം പറഞ്ഞുവെച്ചത്. ഇതിനൊക്കെവലിയ തുക മൈനാഗപ്പള്ളിയിൽ നിന്നും തന്നെ കണ്ടത്തേണ്ടി വരും. മണ്ണൂർക്കാവിലെ  കാര്യമായതിനാൽ എല്ലാവരും സഹകരിക്കും, പൊതുയോഗം ആവശ്യപ്പെട്ട ഫോറിൻസിക് ഓഡിറ്റിംഗ് ഇതുവരെ കഴിഞ്ഞുവെന്ന് തോന്നുന്നില്ല, ഒരുവർഷം ആകുന്നതിനു മുമ്പ് ഒരുവലിയ തുക ചെലവഴിച്ചു നിർമിച്ച ക്ഷേത്രത്തിന്റെ ഉറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ചോർച്ചകൾ ഒക്കെ കണ്ടത് വലിയരീതിയിലുള്ള അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വ്യക്തമായ ഓഡിറ്റിംഗ് ഉണ്ടാകട്ടെ, അഴിമതി കാട്ടിയവരെ കമ്മിറ്റിയിൽ നിന്നും പുറത്താക്കി നിയമനടപടി എടുക്കണം എന്നാണ് എന്റെ ഒരു ഇത്.

ഇത്രയും കാലം എന്താണ് തെളിവ് എന്നാരുന്നു ചോദ്യം എങ്കിൽ, ക്ഷേത്രത്തിന്റെ ചോർച്ചയും സ്വയഇഷ്ടപ്രകാരം താന്ത്രിക വിധിപ്രകാരമല്ലാതെ പ്രതിഷ്ഠകൾ നടത്തിയതും കാവ് വെട്ടി നശിപ്പിച്ചതുമൊക്കെ നമ്മുടെ മുന്നിൽ തന്നെയുള്ള തെളിവുകളാണ്. കൂടുതൽ തെളിവുകൾ ഫോറിൻസിക് ഓഡിറ്റിംഗിൽ തന്നെ കണ്ടെത്താം. ക്ഷേത്രത്തിലെ നിലവിലെ പ്രതിപക്ഷം ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകും എന്ന് പ്രത്യാശിക്കുന്നു.



Friday, April 19, 2019

എലെക്ഷൻ ഒക്കെ അല്ലെ ഇത്തിരി രാഷ്ട്രീയം പറഞ്ഞില്ലേൽ എങ്ങനെയാണ്.

എലക്ഷൻ ഒക്കെഅല്ലെ ഇത്തിരി രാഷ്ട്രീയം പറഞ്ഞില്ലേൽ എങ്ങനെയാണ്!
വ്യക്തിപരമായി ഇത്തവണ എന്റെ വോട്ട് മാവേലിക്കര മണ്ഡലത്തിലാണ്, മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളും ഞാൻ ഉദ്ദേശിക്കുന്ന വിധം പ്രകടനം കാഴ്ചവെക്കുവാൻ കഴിവുള്ളവരാണെന്ന ചിന്ത എനിക്കില്ലാത്തതിനാൽ നോട്ടയോടാണ് താല്പര്യം. എന്നിരുന്നാലും ഇത് പാർളമെന്റ് തെരെഞ്ഞെടുപ്പായതിനാലും സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുവാനുള്ള അവസരം ആയതിനാലും നോട്ടക്കപ്പുറത്തേക്കുകൂടി ചിന്തിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ജിഎസ്ടി റാഫേൽ അഴിമതി തൊഴിൽ നഷ്ടം ഇത്രയുമാണല്ലോ കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷമായ ഭൂരിപക്ഷ കേരളസമൂഹം ചർച്ചചെയ്യുന്നത്. നോട്ട് നിരോധനം വ്യക്തിപരമായി വലിയതിരിച്ചടി തന്ന വ്യക്തിയാണ് ഞാൻ, നോട്ടു നിരോധിച്ച ദിവസം ഒരു ചൊവ്വാഴ്ച ആയിരുന്നു(Nov 8 2016 ) , അന്നായിരുന്നു ഞാൻ ജീവിതത്തിൽ ആദ്യമായി ഇത്തിരി വസ്തു വാങ്ങുകയും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുവാൻ പ്ലാൻ ചെയ്യാൻ തീരുമാനിച്ചിരുന്ന ദിവസം. ഹൈന്ദവ വിശ്വാസപ്രകാരം ചൊവ്വാഴ്ച ഒരു നല്ല ദിവസമല്ലെന്നു എന്റെ അടുത്ത ഒരു കൃസ്തീയ സുഹൃത്ത് പറയുകയും even ഇസ്ലാം മതവിശ്വാസികൾ പോലും ചൊവ്വാഴ്ച വസ്തു എഴുതിക്കില്ല എന്നും പറഞ്ഞു അവൻ അത് വ്യാഴാഴ്ചയിലത്തേക്കു മാറ്റി വെപ്പിച്ചു, അന്നത്തെ പകൽ സമാധാനപരമായി പോയി, രാത്രി എട്ടു മണിക്ക് മോഡി വെടിപൊട്ടിച്ചു, വസ്തുവിന് ബാങ്കിൽ നിന്നും എടുത്തു കൊടുക്കാൻവെച്ചിരുന്ന കാശു വെറും പേപ്പർ ആയി. മോഡി പൊട്ടിച്ച വെടിയുടെ ബാക്കി ചൊവ്വാഴ്ചയെ മോശം ദിവസമാക്കിയ ലവന്റെ ചെവിയിൽ ഞാനു് പൊട്ടിച്ചു. ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വസ്തു എഴുതിച്ചു. ഇത് ഞാൻ അനുഭവിച്ച ബുദ്ധിമുട്ടെങ്കിൽ അതിനേക്കാളും വലിയ ബുദ്ധിമുട്ടനുഭവിച്ചവരും ഉണ്ടാകും. അതൊന്നും വിസ്മരിക്കുന്നില്ല.
നോട്ടു നിരോധനം കൊണ്ട് രാജ്യത്തു വലിയ അഴിമതി നടന്നു എന്നാണല്ലോ ഇപ്പോഴുത്തെ പറച്ചിൽ , കഴിഞ്ഞ 12 വർഷമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് പോരുന്ന ഞാൻ ഇപ്പോൾ 10 രൂപയിൽ താഴെയുള്ള ചെലവുകൾക്കും paytm google പേ ഫോൺ പേ പോലെയുള്ള സർവീസ്കൾ ഉപയോഗിക്കുന്നു(കേരളത്തിൽ അല്ല), ഇവയെല്ലാം ഇന്ത്യൻ എക്കണോമിക്ക് വേണ്ടി ഉണ്ടായ സ്റ്റാർട്ടപ്പ്കളും, കൂടാതെ ഈ തുകയെല്ലാം നേരിട്ട് ബാങ്കിൽ ചെല്ലുകയും വ്യാപാരിയുടെ ക്രെഡിറ്റ് സ്കോർ ഭേദപ്പെടുത്തുന്നു, അത് ബാങ്ക് ലോൺ കിട്ടുവാൻ വ്യാപാരിയെ സഹായിക്കുന്നു, നാട്ടിലെ വട്ടിപലിശക്കാർക്കു പണി കൊടുക്കുന്നു എന്നതിനപ്പുറം സുതാര്യമായ ഒരു നികുതിവ്യവസ്ഥ കൂടി നിലവിൽ വരുവാൻ സഹായിക്കുന്നു എന്ന വസ്തുത വിമര്ശനത്തിനിടയിലും നമ്മൾ മറക്കരുത്. രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള വിനിമയത്തിന് പാൻകാർഡ് നിർബന്ധമാക്കിയതും ആദായനികുതിദായകരിൽ വലിയ വർദ്ധനവുണ്ടായതും ചരിത്രമാണ്. ഇതെല്ലം നൂറുശതമാനം ഉദ്ദേശശുദ്ധി കൈവരിച്ചില്ലെങ്കിലും സാമ്പത്തികവിനിമയരംഗത്തു മാറ്റമുണ്ടാക്കി എന്നത് ആർക്കും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഇതൊക്കെ എങ്കിലും നിങ്ങൾ ഓരോരുത്തരും ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടിയുള്ള സംഭാവനയായി കരുതിയാൽ മതി, എന്റെ ചിന്തകൾ അങ്ങനെയാണ്.
സുതാര്യമായ നികുതിവ്യവസ്ഥയും സാമ്പത്തികവിനിമയവുമാണ് ഏതൊരു വികസിതരാജ്യത്തിന്റെയും നട്ടെല്ല്, നോട്ടു നിരോധിക്കുന്നതിന് മുമ്പ് വരെയും നമ്മൾ വികസനപാതയിൽ ആണെങ്കിലും നോട്ടു നിരോധനം അതിനെ അഗ്രെസ്സിവ് മോഡിലേക്കുമാറ്റുവാൻ ശ്രമിച്ച ഒരു കാൽവെപ്പായിരുന്നു, പിന്നീടുള്ളത് ജി എസ് ടി ആണ്, തിയററ്റിക്കലി പറഞ്ഞാൽകേന്ദ്രീകൃത നികുതി ഏതൊരു സർക്കാരിനും നഷ്ടമാണ്, എന്നാൽ tax ചോർച്ച ഒഴിവാക്കുവാൻ കഴിഞ്ഞതും രാജ്യത്തിൻറെ ഏതെങ്കിലും ഒരുസംസ്ഥാനത്തു tax അടച്ചുവാങ്ങിയ സാധനം പിന്നീട് tax അടക്കാതെ മറ്റു സംസ്ഥാനങ്ങളിൽ ഉപയോഗിക്കുവാൻ കഴിയുന്നത് നാടുനീളെ യുള്ള ചെക്ക്പോസ്റ്റുകളും യാത്രാകുരുക്ക് ഒഴിവാക്കുവാനും GST സഹായിക്കുന്നു. കൂടാതെ GST നിലവിൽ വന്നതോടെ ബാംഗ്ലൂർ വന്നു നേരിട്ട് ഗ്രാനൈറ്റ് ഉൾപ്പെടയുള്ള സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുപോകുന്നവരുടെ എണ്ണവും കൂടി, പെട്രോളിയം പ്രൊഡക്ടുകളും GST യുടെ കീഴിൽ വന്നാൽ വലിയ രീതിയിൽ അവയുടെവിലയും കുറയും. ഡിജിറ്റലൈസേഷൻനു എതിര്‌നിക്കുന്നതുപോലെ നമ്മൾ അതിനും എതിരാണെന്ന് എവിടെയോ വായിച്ചു.
റാഫേൽ , 2005 ലെ വിലക്ക് 2019 ലെ സ്വിഫ്റ്റ് കിട്ടണം എന്നുപറയുന്നതുപോലെ അതിന്റെ വിലയിലുള്ള വ്യത്യാസത്തെ കാണാൻ കഴിയു, കാറിന്റെ പേരും മോഡലും ഒന്ന് തന്നെ , ടെക്നോളജിയും അതിലെ അക്‌സെസ്സറിസ്സും മാറുമ്പോൾ വിലയും മാറും, പിന്നെ റിലൈൻസ് , ഒരു ഇന്ത്യൻ കമ്പനി തന്നെ അല്ലെ, അവർ എങ്ങും പോയിട്ടില്ല, വ്യക്തമായ അന്വേഷണം നടക്കട്ടെ, അഴിമതി നടന്നിട്ടുണ്ടെകിൽ അവരിൽ നിന്നും ആ പണം കണ്ടത്തട്ടെ. റാഫേൽ നമ്മുടെ സൈന്യത്തിന്റെ കൂടെ ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കണ്ടം ചെയ്യാറായ സുഖോയ് കൊണ്ട് എപ്പോഴും ശത്രുവിനെ തുരത്താൻ കഴിയണമെന്നില്ല.
പിന്നീടുള്ളത് തൊഴിൽ ഇല്ലായ്മയാണ് ,35 വയസ്സ് കടന്ന ഇതുവരെ ഒരു ഗവർമെന്റ് ജോലിക്കായുള്ള ടെസ്റ്റും എഴുതിയിട്ടില്ലാത്ത വർഷാ വർഷം ആദായ നികുതി അടക്കുന്ന വ്യക്തി എന്ന നിലയിൽ ഗവർമെന്റ് ജോലിയെ മാത്രമേ ജോലി എന്ന് കാണുന്നു എന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല, വികസിതരാജ്യങ്ങളിൽ പോലീസ് ജോലിപോലും കോൺട്രാക്ട് വ്യവസ്ഥയിൽ ആണ് , അപ്പോൾ ഇനി വരുന്ന തലമുറയ്ക്ക് എല്ലാവര്ക്കും ഗവർമെന്റ് ജോലി ലഭിക്കും എന്ന ചിന്തയും എനിക്കില്ല, കൂടാതെ കൂടുതൽ ജോലികളും ഓട്ടോമേഷൻ ഏറ്റെടുക്കുന്നു, പണ്ട് പശുവിനെ പിഴിയാൻ ആളുവേണ്ടിടത്തു ഇപ്പോൾ മെഷീൻ അത് ചെയ്യുമെന്ന കാര്യം നമ്മൾ മറക്കരുത്, ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ പോകേണ്ട , മൊബൈൽ ആപ്പ് വഴി അവരുമായി സംവദിച്ചു ഓവർ ദി കൌണ്ടർ മെഡിസിൻ കിട്ടുന്നകാലമാണ്. പണ്ട് ആശുപത്രിയിൽ മാത്രം നോക്കിയിരുന്ന ഷുഗർ പ്രഷർ ഓക്കേ ഇപ്പോൾ വീട്ടിൽ സ്വന്തമായി നോക്കാം. ഒറ്റയ്ക്ക് ഏക്കറുകളോളം കൃഷി ഇറക്കുവാൻ സഹായിക്കുന്ന മെഷിനറികൾ മറ്റുരാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നു. ഇനിയുമേറെ മാറ്റങ്ങൾ കമ്പനി കാണാനിരിക്കുന്നതെയുള്ളു.
2014 ൽ നരേന്ദ്ര മോദി വന്നപ്പോൾ ന്യൂനപക്ഷങ്ങൾക്കു എന്തോ വിപത്തുവരുന്നു എന്നരീതിയിലായിരുന്നു പ്രചാരണം, ഒന്നും സംഭവിച്ചില്ല, തെളിയിക്കുവാൻ കഴിയാത്ത അഴിമതി ആരോപങ്ങളുമായി കോടതി കയറുകയും തിരിച്ചടി വാങ്ങുകയും ചെയ്യുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്, അതിന്റെ കൂടെ ഇന്ത്യയിൽ നിന്നുള്ള കമ്പനികളും വളരും, അവ ഗുജ്‌റാത് മഹാരാഷ്ട്ര ബാംഗ്ലൂർ മാത്രം ആയിപോകുന്നത് നമ്മുടെ സംസ്ഥാനം ഭരിച്ചവരുടെ കുഴപ്പമാണ്, അപ്പോൾ അത്തരം കമ്പനികൾക്കെതിരെ സംസാരിച്ചു സമയംകളയാതെ നമ്മുടെ നാട്ടിലും അവരോടു കിടപിടിക്കുവാൻ കഴിയും വിധം പുതിയ പ്രസ്ഥാങ്ങൾ തുടങ്ങുവാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടത്. എല്ലാം ഗവർമെന്റ് സെക്ടറിൽ തന്നെ ചെയ്യാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്.അപ്പോൾ പറഞ്ഞു വന്നത് വളരെ സിമ്പിൾ ആയ കാര്യമാണ്, വികസനമാണ് നിങ്ങള്ക്ക് വേണ്ടതെങ്കിൽ NDA യെ സാരഥികളെയും അതിലൂടെ മോദിയെയും തെരഞ്ഞെടുക്കുക, സ്വജനപക്ഷപാതം കുടുംബവാഴ്ചയാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്ന മറ്റുഘടകങ്ങൾ ഒക്കെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ NDA ഇതര കക്ഷികൾക്ക് വോട്ട് ചെയ്യുക. എന്തായാലും ഞാൻ ആദ്യത്തേതിന്റെ കൂടെയാണ്.
സവീഷ്

Friday, April 5, 2019

MCA അഡ്മിഷനും N K പ്രേമചന്ദ്രനും

വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്, 2004 ഡിഗ്രി പരീക്ഷ  കഴിഞ്ഞു നിൽക്കുന്നസമയം , എന്ത് ചെയ്യണം എന്ന ചോദ്യ മുന്നിൽ നിഴലിച്ചു നിൽക്കുന്നു , സുഹൃത്തുക്കളിൽ പലരും നെറ്റ്‌വർക്ക് കോഴ്സ് ചെയ്തു ജോലി അന്വേഷിക്കുവാനായി തീരുമാനിച്ചു. അച്ഛൻ എനിക്ക് മുന്നിൽ രണ്ടു ഓപ്ഷൻ മുന്നോട്ടു വെച്ചു ,ഒന്നുകിൽ ജോലിക്കു പോകാം, സ്വന്തം കാലിൽ നിൽക്കാം  അല്ലെങ്കിൽ  പിജി  ചെയ്യാം, വീട്ടുകാരുടെ ആഗ്രഹം രണ്ടാമത്തേത് ആണ്.ഏതു സെലക്ട് ചെയ്താലും MCA യുടെയും MBA യുടെയും  കേരള എൻട്രൻസ് എഴുതണം. റിസൾട്ട് വരുന്നതിനു മുമ്പാണ് ഈ ചർച്ചകൾ എല്ലാം നടന്നത്. എല്ലാ പേപ്പറും കിട്ടുവോ എന്നുള്ള പേടി മനസിലുണ്ടെങ്കിലും എൻട്രൻസ് റിസൾട്ട് വന്നിട്ട് തീരുമാനിക്കാംഎന്നായി ഞാൻ . റിസൾട്ട് വന്നപ്പോൾ പേപ്പർ എല്ലാം കിട്ടി, ഭാഗ്യം. ലോട്ടറി എൻട്രൻസ് ആയിരുന്നു, റാങ്ക് 250 , ലിസ്റ്റിൽ പോലും വരുമെന്ന് കരുതിയ അല്ല. ആ വർഷത്തെ കേരള ഗവർമെന്റിന്റെ വിദ്യാഭ്യാസ നയം ഭാരിച്ച ഫീസ് ആണ് മുന്നോട്ടു വെക്കുന്നത്, ചെലവുകൾ അച്ഛൻചെയ്താൽ മതി , ഫീസ് ലോൺ എടുത്തു പഠിച്ചിട്ടു , ജോലി കിട്ടിയതിനു ലോൺ ശേഷം തിരിച്ചടക്കാം അതായിരുന്നു എന്റെ  തീരുമാനം.

ഇതിനിടക്ക് MBA യുടെ  എൻട്രൻസ് റിസൾട്ട് വന്നു  അതിന്റെ ലിസ്റ്റിൽ ഉണ്ട്, പഠിക്കുന്നെങ്കിൽ ടെക്നിക്കൽ പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, അങ്ങനെ MBA വിട്ടുപിടിച്ചു, പിന്നീട് MCA  , എന്റെ റാങ്കു 250 , എന്നാൽ അത്  ഗവർമെന്റ് ഫീസിലെ റിസർവേഷൻ ഇല്ലാത്ത സീറ്റിൽ എത്തിപ്പെടുവാൻ പര്യാപ്തമായിരുന്നില്ല. അന്നത്തെ കുറെ കോളേജുകൾ സ്കോളർഷിപ് ആയി ആദ്യത്തെ കുറെ റാങ്കുകാർക്കു അഡ്മിഷൻ നൽകിയിരുന്നു അതറിഞ്ഞത് 
സീറ്റ് അലോട്ട്മെന്റ് തിരുവന്തപുരത്തെ അലോട്ട്മെന്റ് ഓഫീസിൽ ചെന്നപ്പോഴും , അഡ്മിഷൻ എടുത്തത് സുഹൃത്തിന്റെ കൂടെ അങ്കമാലി ഡീപോൾ കോളേജിൽ, കോളേജിൽ പോകുവാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാൻ ആകെ ഡിപ്രസ്ഡ് ആയി, നാടുവിട്ടു നിൽക്കുക എന്നത് എന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.കൂടാതെ കൊല്ലത്തു എവിടെയെങ്കിലും അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റൽ ഫീ എങ്കിലും കുറഞ്ഞിരിക്കുചിന്ത വീട്ടുകാർക്കും ഉണ്ട് . കൊല്ലത്തു ആകെ രണ്ടു കോളേജ് ആണ് ഉള്ളത്, TKM , അവിടെ കിട്ടണമെങ്കിൽ 50 റാങ്കിനകത്തു വേണം, പിന്നീടുള്ളത് ആയത്തിലെ SNIT.

വീട്ടുകാർക്കും നാടുവിട്ടു പഠിക്കുവാൻ പോകുന്നതിൽ വലിയ താല്പര്യം ഇല്ല, അങ്ങനെ എങ്ങനെയും കൊല്ലത്തുള്ള കോളേജിൽ എനിക്ക് അഡ്മിഷൻ വാങ്ങിത്തരുവാനുള്ള നീക്കുപോക്കുകൾ തുടങ്ങി, ആ കാലഘട്ടത്തിൽ RSP ക്കാരനായ ശ്രീ അരവിന്ദാക്ഷൻപിള്ള ചേട്ടൻ ആണ് ഞങ്ങളുടെ വാർഡ് മെമ്പർ, കഷിയുമായി വീട്ടുകാർ വിഷയം ചർച്ച ചെയ്തു, നമ്മുടെ എംപി ശ്രീ NK പ്രേമചന്ദ്രൻ അല്ലെ കൊല്ലത്തുള്ളത്, ഒരു എഴുത്തു തരാം, മോനുമായി പോയി സംസാരിച്ചാൽ എംപി എല്ലാം ചെയ്തു തരും, ഇടയ്ക്കു പ്രേമചന്ദ്രനെ വിളിച്ചു സംസാരിച്ചുകൊള്ളാം എന്നും പറഞ്ഞുവീട്ടുകാരുടെ കയ്യിൽ ഒരു എഴുത്തും കൊടുത്തു.

വലിയ കുഴപ്പം ഇല്ലാത്ത ഒരു റാങ്ക് ഉണ്ട്, ഒരിടത്തു അഡ്മിഷൻ കിട്ടി, കൊല്ലത്തു കോളേജിലേക്ക് മാറിയാൽ നല്ലതാണ്, എന്നാൽ അതിനായി രാഷ്ട്രീയക്കാരുടെ മുന്നിലേക്ക് പോകുവാൻ എന്റെ   മനസാക്ഷി അനുവദിക്കുന്നുണ്ടായിരുന്നില്ല .എന്തായാലും ഞാൻ അങ്കമാലിയിൽ പോയി കോളേജിനെ കുറിച്ച് ഒന്ന് അന്വേഷിച്ചു വരാം അതിനു ശേഷം നമുക്ക് തീരുമാനിക്കാം, അങ്ങനെ ഞാൻ അങ്കമാലിയിലേക്കു പോയി, പ്രിൻസിപ്പാളിനെ കണ്ടു സിലബസും വാങ്ങി, പുറത്തിറങ്ങി ഹോസ്റ്റലിൽ പോകുവാൻ പോയപ്പോൾ ദൈവദൂതനെ പോലെ മൈനാഗപ്പള്ളി സ്കൂളിൽ പഠിച്ച ഒരു സുഹൃത്തു എന്നെ വന്നു കണ്ടു, പുതിയ അഡ്മിഷന്റെ ലിസ്റ്റ് ഇട്ടപ്പോൾ മൈനാഗപ്പള്ളിക്കാരന്റെ പേരുകണ്ടതിനാൽ നോക്കി ഇരുന്നതാണ് പോലും, സംസാരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് പല കോമൺ ഫ്രണ്ട്‌സും ഗ്രൗണ്ടിൽ വെച്ച് കണ്ടു പരിജയവുമുണ്ട്, ഭയങ്കര സ്ട്രിക്‌ട് എന്റെ സ്വഭാവത്തിനും നമ്മുടെ നാട്ടിലെ രീതിക്കും പറ്റില്ല, പറ്റുമെങ്കിൽ മറ്റൊരിടം നോക്കുന്നതാണ് നല്ലതെന്നു അവൻ പറഞ്ഞു. ഇതും കേട്ടുകൊണ്ട് ഞാൻ നാട്ടിലേക്കു വണ്ടി കയറി.

ആകെ കൺഫ്യൂഷൻ, വീട്ടുകാർ എംപി യെ കാണുവാൻ നിർബന്ധിക്കുന്നു, എനിക്കതിൽ ഒരു പ്രതീക്ഷയുമില്ല, രാഷ്ട്രീയ പരമായി ഒരു രീതിയിലും ഒന്നിക്കുവാൻ പറ്റാത്ത ഒരാളുടെ സഹായം വാങ്ങുവാൻ രാഷ്ട്രീയ ബോധവും അനുവദിക്കുന്നതുമില്ല , എന്നാൽ മൂന്ന് വർഷംകൂടി നാട്ടിൽ നിന്നും പോയി വരുവാൻ ഒരു അവസരം കിട്ടിയാൽ അതും നല്ലതാണ്, ചെകുത്താനിനും കടലിനും ഇടയിൽ പെട്ട അവസ്ഥ, അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പ്രേമചന്ദ്രനെ കാണുവാനായി പോകുവാൻ തീരുമാനിച്ചു. അഡ്മിഷൻ കിട്ടിയാലും എന്റെ രാഷ്ട്രീയമൊന്നും മാറാൻ പോകുന്നില്ല എന്നും പറഞ്ഞു മനസില്ലാ മനസോടെ ഒരു ഞായറാഴ്ച നാട്ടിൽ നിന്നും ഓട്ടോയും വിളിച്ചു കൊല്ലത്തെ  അദ്ദേഹത്തിന്റെ വീട്ടിൽ അതിരാവിലെ കാണുവാനായി പോയി . ഒരു പഴയ ഓടിട്ട വീട്, ബെല്ലടിച്ചപ്പോൾ പുറത്തേക്കു വന്നത് ജോലിക്കാരനാണ്, ഇന്നലെ താമസിച്ചാണ് പാർട്ടി പരുപാടികഴിഞ്ഞു വന്നത്, എണീറ്റതെ ഉള്ളു , വെയിറ്റ് ചെയ്യൂ, ഇപ്പോൾ വരും, ഞങ്ങൾ അവിടെ കിടന്ന പ്ലാസ്റ്റിക് വിരിഞ്ഞകസേരയിൽ ഇരുന്നു, ആദ്യമായാണ് ഞാൻ ഒരു ഹൈപ്രൊഫൈൽ ഉള്ള രാഷ്ട്രീയക്കാരനെ കാണുവാനായി പോകുന്നത്,  അച്ഛൻ പുറത്തു നിന്നെതേയുള്ളു,അകത്തേക്ക് വന്നില്ല. ഒരു പട്ടാളക്കാരനു ശുപാർശക്കായി ആരുടെ മുന്നിലും പോകുവാൻ കഴിയില്ലെന്ന വസ്തുത എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. കൊല്ലം ജില്ലയിൽ കേന്ദ്ര മന്ത്രി ആയിരുന്ന IAS കാരനായ കെ കരുണാകരന്റെ അടുത്ത അനുയായി S കൃഷ്ണകുമാറിനെ തോൽപ്പിച്ച LLB പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയ വളരെ മനോഹരമായി ഏതൊരു വിഷയത്തെ കുറിച്ചും സംസാരിക്കുന്ന ഒരാളോട് എങ്ങനെ ഞാൻ അഡ്മിഷന്റെ കാര്യം സംസാരിക്കും, കക്ഷിയുടെ പ്രതികരണം എന്തായിരിക്കും. ചിന്തകൾ പലതായിരുന്നു.

ഒരു ടീഷർട്ടും ഒരു കാവി കൈലിയും ഉടുത്തു എംപി വീട്ടിലെ ഓഫീസ് റൂമിൽ വന്നിരുന്നു, അമ്മയാണ് കാര്യം അവതരിപ്പിച്ചത്, എന്റെ പ്രതീക്ഷ ഇല്ലായ്മയും രാഷ്ട്രീയത്തിന് ഈവിഷയത്തിൽ എന്ത് ചെയ്യുവാൻ കഴിയുമെന്ന കാര്യവും ഞാൻ ചോദിച്ചു, നിങ്ങൾ വന്നത് ഡൽഹിയിലേക്ക് ഒരു ട്രെയിൻ ടിക്കറ്റിന് വേണ്ടി ആയിരുന്നു വെങ്കിൽ എന്റെ ലെറ്റർ പാഡിൽ ഒരു അപേക്ഷ നൽകിയാൽ നടക്കും എന്നാൽ അഡ്മിഷൻ മെറിറ്റ് അനുസരിച്ചു നടക്കേണ്ടതാണ്, അതിൽ ഒരാളുടെയും ഇടപെടൽ ഉണ്ടായിക്കൂടാ, ഹയർ ഓപ്ഷൻ ഫോം യൂണിവേഴ്സിറ്റിയിൽ കൊടുക്കു , വാക്കൻസി ഉണ്ടെങ്കിൽ അവർ തന്നെ വിളിച്ചു അഡ്മിഷൻ തരും. ഞാൻ നേരുത്തെ തന്നെ ഹയർ ഓപ്ഷൻ കൊടുത്തിരുന്ന വിവരം പറഞ്ഞിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി, അമ്മക്ക് ഇനിയും വിശ്വാസം ആയിട്ടില്ല,  എന്തെങ്കിലും ചെയ്യണം എന്ന് 'അമ്മ , പ്രേമചന്ദ്രൻ എന്നെ നോക്കി ചിരിച്ചു, നിങ്ങൾ വന്നതല്ലേ വേണമെങ്കിൽ ഞാൻ ഒരു എഴുത്തു തരാം, പക്ഷെ അതുകൊണ്ടു ഒരു ഗുണവും ഉണ്ടാകില്ല. കഴിയതും ഇത് യൂണിവേഴ്സിറ്റിയിൽ കൊടുക്കാതിരിക്കുവാൻ ശ്രമിക്കുക. എന്ന് പറഞ്ഞു ലെറ്റർപാടിൽ ഒരു ലെറ്റർ ടൈപ്പ് ചെയ്യുവാൻ സഹായിയോട് പറഞ്ഞു, അപ്പോഴേക്കും ഒരുജോലിക്കാരൻ ഞങ്ങൾക്ക് ചായയുമായി എത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയക്കാരൻ ഒരു വിഷയത്തിൽ കക്ഷി തരുന്ന ലെറ്റർ ഗുണം ചെയ്യില്ല എന്ന് പറഞ്ഞു ഞാൻ കേട്ടത്. രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യുവാൻ കഴിയും എന്ന ചിന്ത അമ്മയിൽ നിന്നും പോയിട്ടുണ്ടാവണം. അതിനു ശേഷം ഒരു കാര്യത്തിനും 'അമ്മ രാഷ്ട്രീയക്കാരുടെ അടുത്ത് പോകണം എന്ന് പറഞ്ഞു കേട്ടിട്ടില്ല.


ഭാഗ്യത്തിന്ഒ രാഴ്ചക്കുള്ളിൽ യൂണിവേഴ്സിറ്റിയിൽ നിന്നും വിളി വന്നു, ഞാൻ കൊല്ലത്തു SNIT യിൽ  MCA ക്കു ജോയിൻ ചെയ്തു, വീട്ടിലെ ഡോക്യൂമെന്റസ് വെച്ചിരിക്കുന്ന അലമാരിയിൽ ഇപ്പോഴും ആ ലെറ്റർ കാണണം. അഞ്ചു വർഷങ്ങൾക്കു മുമ്പ്  NK പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച നിലപാടിൽ ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി ഉറച്ചു നിൽക്കുന്നുവെന്നുപറയുമ്പോൾ ഞാൻ ആദ്യവും അവസാനവുമായി എന്റെ ഒരു വിഷയത്തിൽ സംസാരിച്ച ഒരു നെറിയുള്ള രാഷ്ട്രീയക്കാരാണ് NK പ്രേമചന്ദ്രൻ. കൊല്ലത്തു നിന്നും NK ജയിച്ചാൽ കൊല്ലത്തിനു അതൊരു മുതൽകൂട്ടായിരിക്കും എന്നാണ് എന്റെ പക്ഷം.

Saveesh 

Wednesday, January 30, 2019

വെട്ടിക്കാട്ട് രണ്ടാമത് തായമ്പക

സുഹൃത്തുക്കളെ കലാസ്വാദകരെ,

മണ്ണൂർക്കാവ്‌മേളം അമ്മക്കൊരുമേളമായി പെയ്തൊഴിഞ്ഞു , വെട്ടിക്കാട്ട് പൂരം പഞ്ചവാദ്യത്തിനായി നാട് കാതോർ ർത്തിരുന്നു, ഇതിനു രണ്ടിനുമിടയിൽ ഒരു അധികമാരും ശ്രദ്ധിക്കാതെ മറ്റൊരു വിപ്ലവം നടക്കുന്നുണ്ടായിരുന്നു , മൈനാഗപ്പള്ളിക്ക് സുപരിചിതനായ കൃഷ്ണദാസേട്ടന്റെ മക്കൾ നടത്തിയ തായമ്പകയിലൂടെ ഒരു തളവിസ്ഫോടനത്തിനു കഴിഞ്ഞ വർഷം തുടക്കം കുറിച്ച, വെട്ടിക്കാട്ട് ശിവം കൂട്ടായ്മ, എല്ലാ വിവാദങ്ങളിൽ നിന്നും മാറി ശാന്തതയോടെ നിലനിന്ന ഒരു കൂട്ടംപേർ, കൈലാസത്തിന്റെ ശാന്തത വെട്ടിക്കാട്ട് കിട്ടുന്നതുപോലെ അവിടവും ശാന്തവും സുന്ദരവുമായിരുന്നു.

മറ്റുള്ളവർ മേളങ്ങളുടെ പുറകെ പോകുമ്പോൾ ശിവം തായമ്പകയുടെ പുറകെ കൂടി , ഈ വർഷത്തെ രണ്ടാമത് വെട്ടിക്കാട്ട് തായ്മാക നടക്കുമ്പോൾ തായമ്പകയിലെ അതികായകന്മാരെ ആരെങ്കിലും നമ്മുടെ നാട്ടിലെത്തണമെന്നചിന്തയുണ്ടായിരുന്നു മിക്കരിലും , അങ്ങനെയാണ് ശുകപുരം ദിലീപേട്ടനിലേക്കു എത്തുന്നത്. തായമ്പകയിൽ പരീക്ഷണങ്ങൾ നടത്തുന്ന ഗംഭീരമായി പെർഫോം ചെയ്യുന്ന ദിലീപേട്ടൻ , റെക്കോർഡുകളും അവാർഡുകളും അതിലേറെ മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്ന നടപ്പിലാക്കുന്ന കലാകാരൻ. പ്രോഗ്രാം ഫിക്‌സായതിനു ശേഷം അതിന്റെ പ്രൊമോഷൻ വർക്ക് നെ കുറിച്ചായിരുന്നു ചിന്ത, പദ്മഭൂഷൺ ലാലേട്ടൻ വരെ ആശംസയർപ്പിച്ച മേളങ്ങൾ നടന്ന നാട് , പദ്മശ്രീ കുട്ടേട്ടന്റെ മേളത്തിന്റെ ചൂരറിഞ്ഞ നാട് , ചെറുശ്ശേരി മേളപ്പെരുമഴ പെയ്യിച്ച നാട് , അവിടേക്കു എങ്ങനെ തായമ്പക അവതരിപ്പിക്കും, ഈ മേളങ്ങളൊക്കെ നടക്കുമ്പോഴും  അതിന്റെ കാലങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ വ്യക്തമാകുന്നില്ലെന്ന വസ്തുത പലരും പറഞ്ഞുകേട്ടു ,  അങ്ങനെയെങ്കിൽ ഇത്തവണ തായമ്പകയുടെ നോട്ടീസ് ചെയ്യുമ്പോൾ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തണം എന്ന് ശ്രീകുമാർ സാറുമായി സംസാരിച്ചു ഉറപ്പിച്ചു, വിവരശേഖരണത്തിനായി തൃശൂരുള്ള കൃഷ്ണകുമാർ നമ്പീശൻ ഗഡിയോടു സഹായം ചോദിച്ചു, ഒരു പൂ മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം പോലെ ഒരു പുസ്തകത്തിന്റെ കോപ്പി കക്ഷി whatsapp ൽ തന്നു.

പിന്നീട്മ എല്ലാം പടക്കത്തിന് തീപിടിച്ചത് പോലെയായിരുന്നു , മണ്ണൂർക്കാവ്‌ പേജിനു വേണ്ടി ഇടയ്ക്കു കുറിപ്പുകൾ എഴുതിയിരുന്ന മൈനാഗപ്പള്ളിയുടെ സ്വന്തം കഥാകാരൻ അനിൽ കിഴക്കടത്തോട് അവതരണം എഴുതാൻ പറഞ്ഞു, മനോഹരമായി അവനത്തെഴുതി, ടെക്നിക്കൽ സൈഡ് എഴുതാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പറഞ്ഞു, സിബി സാറിനോട് ചോദിച്ചപ്പോൾ കക്ഷിക്കും തിരക്ക്, അങ്ങനെയാണ് പഞ്ചവാദ്യം ഗ്രൂപ്പിലേക്ക് പുതിയതായി വന്ന അനുജൻ അഭിജിത്തിന്റെ 'അമ്മ ഫ്രീലാൻസ് ജേര്ണലിസ്റ് വിജിചേച്ചിയോട് കാര്യം അവതരിപ്പിച്ചത്, ആദ്യം അത്ര കാര്യമായി എടുത്തില്ലെങ്കിലും കൊടുത്ത വിവരങ്ങളും സ്വയമേ തേടിപ്പിടിച്ചതും ശുകപുരം തന്ന താളത്തെ കുറിച്ചുള്ള വിവരങ്ങളുമൊക്കെ ചേർത്ത് തായമ്പകയെ മനോഹരമായി അവതരിപ്പിക്കുവാൻ വിജി ശ്രമിച്ചു, തിരുത്തും റിവ്യൂ മായി ശ്രീകുമാർ സർ ഞങ്ങളോടൊപ്പം നിന്നു, ഒരുമാസത്തെ ലീവിനായി വന്ന ചന്ദു ഡിസൈൻ follow up ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. ഓരോ അക്ഷരങ്ങൾ തിരുത്തിയും ഡെസിങ്ങിൽ പലതവണ മാറ്റങ്ങൾ വരുത്തിയും ക്ഷമയോടെ സുനിൽ ഉല്ലാസും ഡിസൈനറും ഞങ്ങൾ പറഞ്ഞതെല്ലാം ചെയ്തുതന്നു.

ഒരു ഉത്സവപ്രോഗ്രാമിന്റെ നോട്ടീസിനപ്പുറത്തേക്കു തായമ്പകയെന്ന കലാരൂപത്തെ അക്ഷരങ്ങളിലൂടെ ഒരുകൂട്ടം പേർചേർന്നു നിങ്ങളുടെ മുന്നിലേക്ക് ഇവിടെ സമർപ്പിക്കുന്നു, പ്രോഗ്രാം 2010  ഫെബ്രുവരി 10  വൈകിട്ട് 6.30 മുതൽ. വായിച്ചു മനസിലാക്കിയതിനപ്പുറത്തേക്കുള്ള ഗംഭീരമായ തായമ്പക വിസ്മയം കാണുവാൻ എല്ലാവരും എത്തുക, മൈനാഗപ്പള്ളിയിൽ ആദ്യമായിട്ടാണ് ഒരു വാദ്യകലാരൂപം ഒരു ഉത്സവദിനത്തിന്റെ പ്രധാന പരുപാടിയാകുന്നത്. ഇതൊരു തുടക്കമായി കേരളമണ്ണിൽ പേരെടുത്ത എല്ലാ വാദ്യകലാകാരൻ മാരും നമ്മുടെ നാടിനെ വിസ്‍മയിപ്പിക്കുവാൻ എത്തട്ടെ.

നോട്ടീസിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി.
(നോട്ടീസ് വായിച്ചു അഭിപ്രായം പറയുമല്ലോ.)






ശിവം കൂട്ടായ്മക്ക് വേണ്ടി.